സ്വര്‍ണക്കടത്ത് ; ഒരു വര്‍ഷം രാജ്യത്തേക്ക് എത്തുന്നത് 200 ടണ്‍ സ്വര്‍ണം; ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം കടന്ന് പോകുന്നത് ഇന്ത്യയിലൂടെ

സ്വര്‍ണക്കടത്ത് ; ഒരു വര്‍ഷം രാജ്യത്തേക്ക് എത്തുന്നത് 200 ടണ്‍ സ്വര്‍ണം; ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം കടന്ന് പോകുന്നത് ഇന്ത്യയിലൂടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഒരു വർഷം 200 ടൺ സ്വർണം ഇന്ത്യയിൽ കള്ളക്കടത്തു വഴി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. 2 വർഷം മുമ്പു വരെ ഇത് 80 ടൺ ആയിരുന്നു. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തിൽ നിന്ന് 12.5% ആയി ഉയർത്തിയതോടെയാണു കള്ളക്കടത്തു വർധിച്ചത്. സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടൺ സ്വർണമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാൽ ഓരോ വർഷവും 1000 ടൺ സ്വർണമെങ്കിലും വിപണിയിലെത്തുന്നു.

ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് കാനഡ ആസ്ഥാനമായ ഇംപാക്ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തു സ്വര്‍ണം കൂടുതലും വരുതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തേക്ക് സ്വർണം എത്തുന്നത് ഗൾഫ് നാടുകൾ വഴിയും മ്യാൻമർ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ്.

2013 ൽ ഇന്ത്യ ഗോൾഡ് ഡോർ ബാറുകളുടെ ഇറക്കുമതിച്ചുങ്കം കുറച്ചിരുന്നു. ഈ മറവിൽ വ്യാജ രേഖകളുണ്ടാക്കി സ്വർണം കടത്താൻ തുടങ്ങി. ബൊളീവിയ, ടാൻസനിയ ഘാന, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവിടെ മൊത്തം ഉൽപാദിപ്പിക്കുന്നതിനേക്കാൾ സ്വർണം ഇന്ത്യയിൽ എത്താൻ തുടങ്ങി. 2012 ൽ 23 ടൺ ആയിരുന്ന ഗോൾഡ് ഡോർ ബാർ ഇറക്കുമതി 2015 ആയപ്പോഴേക്കും 229 ടൺ ആയി .