പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണു; ഗുരുതര പരിക്കേറ്റ പതിനെട്ടുകാരിയുടെ കാലുകള്‍ മുറിച്ചുമാറ്റി
സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണ് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ കാലുകള്‍ മുറിച്ചുമാറ്റി.
തൃശ്ശൂര്‍ സ്വദേശി രാധികയ്ക്കാണ് (18) ട്രെയിനിനടിയില്‍പ്പെട്ട് കാലുകള്‍ നഷ്ടമായത്. നെയ്യാറ്റിന്‍കര കോട്ടമുകളിലെ ബന്ധുവീട്ടിലെ ജന്മദിനാഘോഷം കഴിഞ്ഞ് തിരികെ തൃശ്ശൂരിലേക്ക് പോകാനായി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ ഗുരുവായൂര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് പെണ്‍കുട്ടി കാല്‍വഴുതി ട്രെയിനിനടിയില്‍ വീണത്. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് നെയ്യാറ്റിന്‍കര ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ്.സുജനും,ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഷിബു ക്രിസ്റ്റഫറും ചേര്‍ന്ന് ട്രെയിനടിയിലേക്ക് കയറി ട്രെയിനിന്റെ ചക്രത്തിനും പാളത്തിനും ഇടയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ കാല്‍ വേര്‍പെടുത്തി മറ്റ് സേനാംഗങ്ങളുടെ സഹായത്താല്‍ പുറത്തെടുത്ത് നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ രാധികയെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി ഇരുകാലുകളും മുറിച്ച് മാറ്റുകയായിരുന്നു.