അവസാനകാലത്ത് അച്ഛനെ നോക്കിയത് ഗണേഷ് ; ആദ്യ വില്പത്രം എഴുതിയത് അച്ഛനും മകനും തമ്മിൽ ഇടഞ്ഞു നിന്ന കാലത്ത് ; പിന്നീട് പിള്ള തന്നെ വില്പത്രം മാറ്റി എഴുതി; എംസി റോഡില്‍ കോടികള്‍ മതിക്കുന്ന 15 ഏക്കര്‍ റബ്ബര്‍ തോട്ടവും അഞ്ചരയേക്കര്‍ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകള്‍ക്ക് തൃപ്തി പോരാ; ചേച്ചിയുടെ വാശി അനുജന്റെ രാഷ്ട്രീയഭാവി കുളംതോണ്ടുമോ??

അവസാനകാലത്ത് അച്ഛനെ നോക്കിയത് ഗണേഷ് ; ആദ്യ വില്പത്രം എഴുതിയത് അച്ഛനും മകനും തമ്മിൽ ഇടഞ്ഞു നിന്ന കാലത്ത് ; പിന്നീട് പിള്ള തന്നെ വില്പത്രം മാറ്റി എഴുതി; എംസി റോഡില്‍ കോടികള്‍ മതിക്കുന്ന 15 ഏക്കര്‍ റബ്ബര്‍ തോട്ടവും അഞ്ചരയേക്കര്‍ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകള്‍ക്ക് തൃപ്തി പോരാ; ചേച്ചിയുടെ വാശി അനുജന്റെ രാഷ്ട്രീയഭാവി കുളംതോണ്ടുമോ??

സ്വന്തം ലേഖകൻ 

കൊല്ലം: ഗണേശ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തു വിടുമെന്നു ഗണേശിന്റെ സഹോദരി ഉഷ മോഹന്‍ദാസ്. ‘ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ കണ്ടുവെന്നതു സത്യമാണ്. അതു കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ടു തന്നെയാണ്. അച്ഛന്റെ വില്‍പത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോള്‍ പുറത്തുവിടാം’- ഉഷ പറഞ്ഞു.

3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്തു വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലകൃഷ്ണപിള്ളയുടെ മൂത്തമകളാണ് ഉഷ. ഗണേശ് ഇളയവനും. എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷക്ക് അവകാശപ്പെട്ടതാണെന്നു വില്‍പത്രത്തിലുണ്ട്. വാളകം പാനൂര്‍കോണത്ത് 5 ഏക്കര്‍ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാര്‍ത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകള്‍ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഗണേശ്‌കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം.

ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പറയുന്നു. വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍. അതുകൊണ്ട് തന്നെ ഇതും ഫലത്തില്‍ ഗണേശ് കുമാറിനുള്ളതാണ്. അതായത് കൂടുതലും ഗണേശിലേക്ക് ചെന്നു ചേര്‍ന്നു.

2017ല്‍ തയാറാക്കി 2 വര്‍ഷം രജിസ്റ്റ്രാര്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന വില്‍പത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതില്‍ ഗണേശ്‌കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരന്‍ നായര്‍ പറയുന്നു. പിന്നീട് ഗണേശ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിര്‍ദ്ദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കള്‍ക്കും ഇതെക്കുറിച്ച്‌ അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനന്‍ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരന്‍ നായര്‍ പറഞ്ഞു.

2011 ല്‍ ബാലകൃഷ്ണപിള്ള ജയിലില്‍ ആയപ്പോള്‍ കൊട്ടാരക്കരയില്‍ ഉഷയെ മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചിരുന്നെന്നും ഗണേശ് എതിര്‍ത്തതോടെയാണു ഡോ.എന്‍.എന്‍. മുരളി സ്ഥാനാര്‍ത്ഥിയായതെന്നും പാര്‍ട്ടിയില്‍ പ്രചാരണമുണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മില്‍ ചില്ലറ പ്രശ്നമുണ്ടായിരുന്നു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകള്‍ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോണ്‍ഗ്രസില്‍ പോലും ചേര്‍ന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വില്‍പത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടില്‍ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അങ്ങനെ ആദ്യ വില്‍പത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നല്‍കിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വില്‍പത്രം ചര്‍ച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹന്‍ദാസ് തിരിച്ചറിയുന്നത്.

മന്ത്രിയാകാന്‍ കാത്തിരിക്കേണ്ടി വരുന്നതില്‍ ഗണേശും നിരാശനാണ്. എത്രയും വേഗം കേസും വഴക്കുമാകാതെ കുടുംബ പ്രശ്നം ഒത്തുതീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു നേതാക്കളും.

എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ മുഴുവന്‍ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്.