സിനിമ നിര്‍മ്മാണത്തിന് ഫൈസല്‍ ഫരീദിനോ സ്വര്‍ണക്കടത്ത് വ്യക്തികള്‍ക്കോ പങ്കില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിർമ്മാതാവ് സോഫിയാ പോള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും അടുത്തിടെ ഇറങ്ങിയ നാലു പ്രമുഖ ചിത്രകളിൽ ഫൈസൽ പണമിറക്കിയതായും എൻഐഎ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഫൈസൽ ഫരീദ് നേരിട്ടല്ല, ബിനാമി പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പുറത്തുവന്ന വാർത്തകൾ.
അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് കമലിന്റെ ‘ആമി’, ആഷിഖ് അബുവിന്റെ ‘വൈറസ്’, ‘മായാനദി’ എന്നീ ചിത്രങ്ങളിൽ ഫൈസൽ ഫരീദിന്റെ പണമുണ്ടെന്നായിരുന്നു. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ കീഴിൽ സോഫിയ പോൾ നിർമ്മിക്കുന്ന’ബിസ്മി സെപ്ഷ്യൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടും വാർത്തകൾ പുറത്തുവന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ പ്രശ്നങ്ങളിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുതെന്നും തനിക്കല്ലാതെ മറ്റൊരു വ്യക്തിയ്ക്കും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിത്തമില്ല എന്നും വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ.
“കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ ‘ബിസ്മി സ്‌പെഷ്യൽ’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്.
കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദയവ് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല,” എന്നുമാണ് സോഫിയ പോൾ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ബാംഗ്ലൂർ ഡേയ്സ്, കാടു പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സോഫിയ പോൾ. നിവിൻ പോളി കേന്ദ്രകഥാപാത്രമായി ഒരുങ്ങുന്ന ‘ബിസ്മി സ്പെഷൽ’ സംവിധാനം ചെയ്യുന്നത് നവാഗതനായ രാജേഷ് രവിയാണ്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.