കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്

കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്

സ്വന്തം ലേഖകൻ

മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും ഇതുവരെ നിർദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും മുഹമ്മദ് വ്യക്തമാക്കി.

പിണറായി വിജയനെതിരെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു. ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. അതേസമയം മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി ലഭിക്കില്ലെന്നും മുഹമ്മദ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടും സർക്കാർ രേഖകൾ കൈമാറാൻ തയ്യാറാവുന്നില്ല. എന്നാൽ ഷുഹൈബിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും പുറത്ത് വിലസി നടക്കുന്നുണ്ട്. കേസ് നടത്താൻ ഖജനാവിൽ നിന്ന് പണം മുടക്കി കേസ് നടത്തുന്ന സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു.

2016ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് ധർമ്മടം. അങ്ങനെയുളള ധർമ്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫും.

2018 ഫെബ്രുവരിയിലാണ് കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട രണ്ടുപേരെ സി.പി.എമ്മിൽനിന്നും പുറത്താക്കിയിരുന്നു.