play-sharp-fill
പീഡന പരാതി; എല്‍ദോസിനെതിരെ കുരുക്ക് മുറുകുന്നു, വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

പീഡന പരാതി; എല്‍ദോസിനെതിരെ കുരുക്ക് മുറുകുന്നു, വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്

 

 

തിരുവനന്തപുരം: ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചുമത്തി.പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

കോവളത്ത് വച്ച്‌ പരാതിക്കാരിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകള്‍ ചുമത്തിയത്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. വസ്ത്രം വലിച്ചുകീറി അപമാനിച്ചുവെന്നും യുവതി മൊഴി നല്‍കി.


അതേസമയം, എംഎല്‍എയ്ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. എംഎല്‍എയുടെ പെരുമ്ബാവൂരുള്ള വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വീട്ടില്‍ വച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, യുവതി താമസിക്കുന്ന സ്ഥലം, വിഴിഞ്ഞത്തെ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എംഎല്‍എയുടെ ടീഷര്‍ട്ടും മദ്യക്കുപ്പിയുമുള്‍പ്പെടെയുളള തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിനിരയാക്കിയ ദിവസം എംഎല്‍എ ധരിച്ചിരുന്ന ടീഷര്‍ട്ടാണിതെന്ന് യുവതി തിരിച്ചറിഞ്ഞതോടെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറാന്‍ വസ്ത്രം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.യുവതിയുടെ വീട്ടില്‍ എംഎല്‍എ തങ്ങിയ മുറിയില്‍ നിന്ന് മുന്തിയ ഇനംവിദേശ മദ്യത്തിന്റെ കുപ്പിയും കണ്ടെത്തി.

എല്‍ദോസ് ഭീഷണി മെസെജുകള്‍ അയക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്‌എച്ച്‌ഒ പണം വാങ്ങി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കാണിച്ച്‌ രണ്ട് പുതിയ പരാതികള്‍ യുവതി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും ബലാത്സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.