ഷാഫിയും ഭഗവൽ സിങ്ങും വിയ്യൂർ അതിസുരക്ഷാ ജയിലിൽ, ലൈല കാക്കനാട് വനിതാ ജയിലിൽ; ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും; അതിവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ അന്വേഷണസംഘം
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ അന്വേഷണസംഘം. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്.
കേസിൽ, പ്രതികളെ കസ്റ്റഡിയിൽ എടുത്തുള്ള തെളിവെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ തെളിവുകളും സൈബർ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. ഇതിനിടെ കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. ജാമ്യപേക്ഷ കോടതി വിധി പറയാനായി മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്.
പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിനെ കാണാതാകുന്നത്. പിന്നീട് അന്വേഷണത്തിൽ പുറത്ത് വന്നത് മനസാക്ഷിയെ ഞെട്ടിച്ച നരബലി കഥകളായിരുന്നു.
ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയിരുന്നു. ഇതോടെ മറ്റൊരു ഇര ഇല്ല എന്നും അന്വേഷണം സംഘം സ്ഥിരീകരിച്ചു.