നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപ്പന: 40 ലീറ്റർ മദ്യവുമായി യുവാവ് പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപ്പന: 40 ലീറ്റർ മദ്യവുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: അനധികൃതമായി വിൽപ്പന നടത്താൻ കാറിൽ കടത്തിയ 40 ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടി. ചിറ്റൂർ, അത്തിക്കോട്, നെല്ലുത്തുപ്പാറ സ്വദേശി അരുണി(37) നെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും , ടൗൺ സൗത്ത് പൊലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വെച്ചാണ് കാർ പിടികൂടിയത്. അരലിറ്ററിന്റെ 80 കുപ്പി ബ്രാണ്ടിയാണ് അനധികൃത വിൽപ്പനക്കായി കാറിൽ കടത്തിയത്.

യഥാർത്ഥ വിലയേക്കാൾ അമിത ലാഭം ഈടാക്കിയാണ് വില്പന നടത്തുന്നത്. ബിവറേജ് സ്റ്റാഫുകളുടെ ഒത്താശയോടെയാണ് ഇത്രയും അധികം മദ്യം അനധികൃതമായി ബ്ലാക്കിൽ നൽകിയതെന്ന് അറിവായിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ഊർജ്ജിതമാക്കും.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ , പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജു എന്നിവരുടെ നേതൃത്വത്തിൽ , പാലക്കാട് സൗത്ത് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ സജീന്ദ്രൻ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. രാജീദ്, എസ്.ഷനോസ് എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.