കോണ്‍ഗ്രസ് വിടാൻ സിപിഎം നേതാക്കള്‍ സമീപിച്ചെന്ന വെളിപ്പെടുത്തല്‍ വിനയായി; ദീപ്തി മേരി വര്‍ഗീസ് ഒറ്റപ്പെടുന്നു; വാദം തള്ളി ടി.ജി.നന്ദകുമാര്‍ രംഗത്ത്
കൊച്ചി: കോണ്‍ഗ്രസ് വിടാൻ സിപിഎം നേതാക്കള്‍ സമീപിച്ചെന്നും ദല്ലാള്‍ നന്ദകുമാർ ചർച്ച നടത്തിയെന്നുമുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിന്‍റെ വെളിപ്പെടുത്തലില്‍ പുതിയ വഴിത്തിരിവ്.
എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറും സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ദീപ്തി വെളിപ്പെടുത്തിയത്.
പത്മജയുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാർ ഇടനിലക്കാരനായി എന്നുമുള്ള വാർത്ത രാഷ്‌ട്രീയ കേരളം ഏറെ ചർച്ച ചെയ്തതിന് പിന്നാലെയാണ് ദീപ്തിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു ദീപ്തിയുടെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ദീപ്തി മേരി വര്‍ഗീസിന്‍റെ വാദം തള്ളി ടി.ജി.നന്ദകുമാര്‍ രംഗത്തെത്തി. താന്‍ ദീപ്തിയെ വിളിച്ചത് തൃക്കാക്കര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാണ്. ഇതിനുശേഷം ദീപ്തി ഇ.പി. ജയരാജനെ കണ്ടുവെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങള്‍ ദീപ്തിയും തള്ളി.
ഇതോടെയാണ് ദല്ലാള്‍ നന്ദകുമാർ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിക്ക് ദീപ്തി വോട്ട് ചെയ്തില്ലെന്നും ഇതിന്‍റെ തെളിവായി വിവിപാറ്റ് മെഷീനില്‍ വന്ന സ്ലിപ്പ് ദീപ്തി തനിക്ക് വാട്‍സ് ആപ്പ് സന്ദേശമയച്ചുവെന്നും നന്ദകുമാർ അവകാശപ്പെട്ടു. ദീപ്തി മേരി വർഗീസ് തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് മറിച്ചെന്നും നന്ദകുമാർ ആരോപിച്ചു. ആരോപണം ദീപ്തി തള്ളിക്കളഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും നന്ദകുമാർ വെല്ലുവിളിച്ചിട്ടുണ്ട്.