ഏഴ് മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്ക് വിരാമം; ആലുവയിലെ വീട്ടില്‍ നടന്ന ക്രൈം ബ്രാഞ്ച് പരിശോധനയിൽ തോക്ക് കണ്ടെത്താനായില്ല; മൊബൈല്‍ നല്‍കാന്‍ തയ്യാറാകാതെ ദിലീപ്; പിടിച്ചെടുത്ത് പൊലീസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
സ്വന്തം ലേഖിക
കൊച്ചി: നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ട് നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന ക്രൈം ബ്രാഞ്ച് പരിശോധന അവസാനിച്ചു.
ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആദ്യം ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.
എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പരിശോധന നടത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്, നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ചിറ്റൂര്‍ റോഡിലെ ഓഫീസ്, സഹോദരന്‍ അനൂപിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും പരിശോധന നടത്തി.
അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.