സിപിഎം കോട്ടയം ജില്ലാ സമ്മേളനം; ജോസിന്റെ വരവ് തുണച്ചെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട്; ക്രിസ്ത്യന്‍ വിഭാഗം ഇടതുമുന്നണിയോട് കൂടുതല്‍ അടുത്തു; പാലായിലെയും കടുത്തുരുത്തിയിലേയും തോല്‍വി ജാഗ്രത കുറവ് മൂലം; ജില്ല കമ്മിറ്റിയിലേക്ക് രണ്ട് അംഗങ്ങൾ കൂടി
സ്വന്തം ലേഖിക
കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം ജില്ലയില്‍ ഗുണകരമായെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്.
ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച്, ക്രിസ്ത്യന്‍ വിഭാഗം ഇടതുമുന്നണിയോട് കൂടുതല്‍ അടുക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ വരവ് കാരണമായി. അതേസമയം പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ അകറ്റുന്നതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് ഫലപ്രദമായി ഇടപെടാനായി. ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം പിടിക്കാന്‍ കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായിലെയും കടുത്തുരുത്തിയിലേയും തോല്‍വി ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേരള കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായതോടെ ജില്ലയിലെ ഒമ്പതില്‍ അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വിജയിക്കാനായി. വൈക്കം നിയോജകമണ്ഡലത്തില്‍ 50 ശതമാനത്തിലേറെ വോട്ട് നേടി. കുമരകം പഞ്ചായത്തില്‍ 55 ശതമാനത്തിലേറെ വോട്ടാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയത്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി എ.വി.റസലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം വൈകുന്നേരത്തോടെ പൊതു ചര്‍ച്ചയും ആരംഭിച്ചു.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, എളമരം കരിം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതിയംഗം വി.എന്‍. വാസവന്‍ എന്നിവര്‍ സമ്മേളത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.
ജില്ല കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളേക്കൂടി ഉള്‍പ്പെടുത്തിയേക്കും. 75 വയസുകഴിഞ്ഞവരെ ഒഴിവാക്കാനാണ് തീരുമാനം.
പി.എന്‍. പ്രഭാകരന്‍, എം.ടി. ജോസഫ് എന്നിവര്‍ ഒഴിവാകും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ.ആര്‍. അജയ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കമ്മിറ്റിയിലില്ലാത്ത തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ശെല്‍വരാജ്, വാഴൂര്‍ ഏരിയാ സെക്രട്ടറി വി.ജി. ലാല്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തും. പകരം മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവായ കൃഷ്ണകുമാരി രാജശേഖരനും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയായും സെക്രട്ടേറിയറ്റില്‍ ഇടംനേടും.
കെ. അനില്‍കുമാര്‍, പി.ജെ. വര്‍ഗീസ്, ജോയി ജോര്‍ജ് എന്നിവരും പരിഗണനയിലുണ്ട്. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വൈക്കം വിശ്വനും കെ.ജെ. തോമസും ഒഴിവാകും. ഇവര്‍ക്കും പകരമായി ജില്ലാ സെക്രട്ടറി എ.വി. റസലും, കെ. സുരേഷ് കുറുപ്പും സംസ്ഥാന കമ്മിറ്റിയിലെത്താനാണ് സാധ്യത.
നിലവിലെ ജില്ലാ സെക്രട്ടറി എ.വി. റസല്‍ തുടരും. സംസ്ഥാന സമിതിയംഗം കൂടിയായ മന്ത്രി വി.എന്‍. വാസവനും മുതിര്‍ന്ന അംഗം എം.ടി. ജോസഫും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാകും.
വി.എന്‍. വാസവന്‍ മന്ത്രിയായതിനെത്തുടര്‍ന്ന് ഒമ്പതു മാസം മുൻപാണ് റസല്‍ സെക്രട്ടറിയാകുന്നത്.