വീണ്ടും സിപിഎം മെഗാ തിരുവാതിര; പങ്കെടുത്തത് നൂറിലേറെപ്പേർ; തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും ജില്ലാ സമ്മേളനം വിവാദമാകുന്നു
സ്വന്തം ലേഖകൻ
തൃശൂര്‍: തിരുവനന്തപുരത്ത് ജില്ലാസമ്മേളനത്തിൽ 500ലേറെ പേർ പങ്കെടുത്ത തിരുവാതിരക്കളി വിവാദമായതിന് പിന്നാലെ തൃശൂരിലും നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. നൂറിലേറെ പേര്‍ പങ്കെടുത്തു.
കോവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക.
ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 13നാണ് സിപിഐഎം തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 550 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തിരുവാതിര. സംഭവം വിവാദമായതിന് പിന്നാലെ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. കാണികളായി നിരവധി പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവർക്കെതിരെ കേസെടുത്തിട്ടില്ല.
തിരുവാതിര സംഘടിപ്പിച്ചവർക്കെതിരെ കോൺഗ്രസ് നേതാവ് എം മുനീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരിപാടി കാണാനെത്തിയ മന്ത്രി വി ശിവൻകുട്ടി, പോളിറ്റ് ബ്യൂറോ അംഗം, എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേലാണ് കേസ്.
അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും മെഗാതിരുവാതിര സംഘടിപ്പിച്ചത് വലിയ വിമർശനങ്ങൾക്കാകും വഴിയൊരുക്കുക.
പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.