കോവിഡ് വാക്സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കും; വ്യാജ പ്രചാരണം നടത്തുന്നവരേ.. നിങ്ങൾക്ക് എന്ത് നേട്ടമാണ് കിട്ടുന്നത്; അതിജീവനത്തിനായി പൊരുതുമ്പോൾ ദയവായി നാടിനെ ഭീതിയിലാഴ്ത്തരുത്; കർശന നടപടിയെന്ന് മുഖ്യമന്ത്രി

കോവിഡ് വാക്സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കും; വ്യാജ പ്രചാരണം നടത്തുന്നവരേ.. നിങ്ങൾക്ക് എന്ത് നേട്ടമാണ് കിട്ടുന്നത്; അതിജീവനത്തിനായി പൊരുതുമ്പോൾ ദയവായി നാടിനെ ഭീതിയിലാഴ്ത്തരുത്; കർശന നടപടിയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറൽ. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായി തെറ്റാണ്.

ഇക്കാര്യം വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമപരമായി സര്‍ക്കാര്‍ ശക്തമായി നേരിടും. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മനുഷ്യരുടെ അതിജീവനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ നീതീകരിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയെ മറി കടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സിനേഷന്‍. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കുറവാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരാവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വസ്തുതയാണ്.
അതുകൊണ്ടുതന്നെ കുപ്രചാരണങ്ങള്‍ വിശ്വസിച്ച്‌ ആരും വാക്‌സിന്‍ സ്വീകരിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടെയ്‌നര്‍ പറഞ്ഞെന്ന രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി.

ഡല്‍ഹിയില്‍ ഇന്നലെ 1072 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉത്തര്‍പ്രദേശില്‍ 3178 പേര്‍ക്കും. ഇന്നലെ 2,64,182 പേര്‍ക്കാണ് രോഗമുക്തി. ഇതും ആശ്വാസമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 21273 പേര്‍ക്കാണ് രോഗം ബാധിച്ചത്. കര്‍ണ്ണാടകയില്‍ 24214ഉം കേരളത്തില്‍ 24166ഉം ആന്ധ്രാപ്രദേശില്‍ 16167ഉം ബംഗാളില്‍ 13046 ഉം പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ കണക്കുകളും രോഗ വ്യാപനം കുറയുന്നതിന്റെ സൂചനയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇന്നലെ 33361 പേരില്‍ രോഗം സ്ഥിരീകരിച്ചു.

കോവിഡ് രണ്ടാംതരംഗം താഴുന്നതു പ്രതീക്ഷ നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രാലയവും പറയുന്നു.

വാക്സിൻ എടുക്കാൻ തുടങ്ങിയതോടെ കോവിഡ് സ്ഥിരീകരണ നിരക്ക് സ്ഥിരതയാര്‍ന്ന രീതിയില്‍ താഴ്ന്നു. രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 2.75 കോടിയിലേക്ക് കടക്കുകയാണ്. ഇതില്‍ 2.47 കോടിയാളുകളും കോവിഡ് മുക്തി നേടിയപ്പോള്‍ 3.16 ലക്ഷം പേര്‍ മരിച്ചു.