ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ആശുപത്രി അധികൃതർ; മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ; ആലപ്പുഴ മെഡിക്കൽ കോളജിന് വീണ്ടും വീഴ്ച
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചെന്നു തെറ്റായ വിവരം നൽകി ബന്ധുക്കളെ വലച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് ലഭിച്ച അറിയിപ്പ് അനുസരിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയവരാണ് ജീവിച്ചിരിക്കുന്ന ആളെ കണ്ടു നടുങ്ങിയത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദ്ദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തിഎപ്പോഴാണ് അധികൃതർ വീഴ്ചപറ്റിയതായി മനസിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണ വിവരം ആശുപത്രിയിൽ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി വാർത്ത ഉൾപ്പെടെ അടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. ഇതിന് മുൻപും ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകൾ സംഭവിക്കുകയും വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്.