കണ്ണൂരിൽ കൊറോണ മുക്തയായ യുവതി പ്രസവിച്ച കുഞ്ഞിന് പാലൂട്ടാൻ ഇനിയും കാത്തിരിക്കണം ; കുഞ്ഞിന്റെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് ബാധിച്ചതിന് ശേഷം കേരളത്തിൽ ഏറേ സന്തോഷകരമായ ദിവസമായിരുന്നു ശനിയാഴ്ച. കോവിഡ് 19 സെന്ററായ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ കൊറോണ വൈറസ് മുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതാണ് ആ സന്തോഷത്തിന് കാരണം.
എന്നാൽ കൊറോണ മുക്തരായ ദമ്പതികൾക്ക് പിറന്ന കുഞ്ഞിന് അമ്മിഞ്ഞ നുണയാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കണം. മഹാമാരിയെ അതിജീവിച്ച കാസർകോട് സ്വദേശിനിയാണ് ഐസോലേഷൻ വാർഡിൽ പ്രവസവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവജാതശിശുവിന്റെ സ്രവസാമ്പിളുകൾ പരിശോധനയക്കായി അയച്ചിട്ടുണ്ട്. കുറച്ചുദിവസത്തിനു ശേഷമേ കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയുള്ളൂ എന്നും അതിനു ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടി തുടങ്ങാനാകൂ എന്നും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റോയ് പറഞ്ഞു.
സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു.
വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ധരിച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും സിസേറിയൻ നടത്തിയത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ. റോയി അറിയിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരും.