ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍; അഫ്ഗാനിലെ സര്‍വകലാശാലാ ക്ലാസ് മുറി ഇപ്പോള്‍ ഇങ്ങനെ; താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിച്ചു

ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍; അഫ്ഗാനിലെ സര്‍വകലാശാലാ ക്ലാസ് മുറി ഇപ്പോള്‍ ഇങ്ങനെ; താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ

കാബൂൾ: ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍ ഇട്ട് മറച്ച് അഫ്ഗാനിലെ ക്ലാസ്സ്‌മുറികൾ. താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്. സ്ത്രീകള്‍ പഠിക്കുന്നതില്‍ വിരോധമില്ല, പക്ഷേ, ചില നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം എന്നാണ് താലിബാന്റെ ഉത്തരവ്.

എല്ലാ സ്ത്രീകളും കണ്ണുകള്‍ മാത്രം കാണാവുന്ന നിഖാബ് ധരിക്കണം എന്നതാണ് അതിലൊന്ന്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം. ഇങ്ങനെയാണ് താലിബാന്റെ പഠനനിബന്ധനകള്‍. ഇതനുസരിച്ചാണ്, ചില സര്‍വകലാശാലകളില്‍ ക്ലാസുകള്‍ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1996-2001 കാലത്ത്, താലിബാന്‍ ആദ്യമായി അഫ്ഗാന്‍ ഭരിച്ച സമയത്ത്, സ്ത്രീകള്‍ക്കെതിരായി കര്‍ക്കശമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പഠിക്കുന്നതിലും പുറത്തിറങ്ങുന്നതിലും ഇടപഴകുന്നതിലും എല്ലാം കടുത്ത വിവേചനമാണ് അവര്‍ അനുഭവിച്ചത്.
ഇത്തവണ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതം വീണ്ടും ഇരുളടയുകയാണെന്ന് ഭീതി പരന്നിരുന്നു. എന്നാല്‍, തങ്ങള്‍ പഴയ താലിബാനല്ല എന്നും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുമെന്നുമൊക്കെയാണ് താലിബാന്‍ വക്താവ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. അഫ്ഗാന്‍ ടിവി ചാനലായ ടോലോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ തമിം ഹാമിദാണ് താലിബാന്‍ പിടിച്ചെടുത്ത ശേഷമുള്ള ക്ലാസ് മുറിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.