പെട്ടെന്ന് ഞാന്‍ നോക്കുമ്പോള്‍ ടീച്ചറും കുട്ടികളുമെല്ലാം ചിതറിയോടുന്നു പച്ചത്തെറി കേട്ടിട്ട്; ഷൂട്ടിംഗ് കാണാന്‍ വന്ന് ഒരു നിമിഷംകൊണ്ട് തന്നെ അവരെല്ലാം പോയി; ചുരുളിയുടെ ചിത്രീകരണത്തെപ്പറ്റി മനസ് തുറന്ന് ജാഫര്‍ ഇടുക്കി
സ്വന്തം ലേഖകൻ
ചുരുളി സിനിമയുടെ ചിത്രീകരണം കാണാനെത്തിയവര്‍ തെറി ഡയലോഗുകള്‍ കേട്ട് തിരികെ പോയെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ജല്ലിക്കട്ട് എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമായി ജാഫര്‍ ഇടുക്കിയുണ്ടായിരുന്നു. തെറി ഡയലോഗ് ഉണ്ടെന്ന് കേട്ട് ആദ്യം പേടിച്ചിരുന്നതായും ജാഫര്‍ ഇടുക്കി പറഞ്ഞു.
ലിജോ സര്‍ ഒരു തോള്‍സഞ്ചിയും ഇട്ടുകൊണ്ട് രാവിലെ ഇറങ്ങും, നമ്മള്‍ ക്യാമറയെല്ലാം ആയിട്ട് പുറകെ കാട്ടിലോട്ട് പോവും. ഒരു ചിലന്തിയെ കണ്ടാല്‍ ക്യാമറ അവിടെ വെക്കും. എന്നിട്ട് ഡയലോഗ് പറഞ്ഞോ എന്ന് പറയും. ആ പറഞ്ഞതെല്ലാം അതുപോലെ തന്നെ കാണിച്ചുകൂട്ടിയിട്ടുണ്ട്. സിനിമയില്‍ നിറയെ ഇന്നര്‍ മീനിംഗ് ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാന്‍ ലിജോ സാറിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, ലോകത്ത് പത്ത് പതിനേഴ് ഇന്നര്‍മീനിംഗ് ഉള്ള സിനിമകളാണ് വന്നിട്ടുള്ളത് എന്നാണ്. നമ്മടെ സിനിമയില്‍ പത്തുമുപ്പത് കട്ടിയുള്ള ഇന്നര്‍മീനിംഗ് എങ്കിലുമുണ്ട്. ജെല്ലിക്കെട്ടിലും ലിജോ സര്‍ പറഞ്ഞത് പോലെ തന്നെയാണ് സിംഗിള്‍ ഷോട്ടില്‍ വീട്ടിലൂടെ കറങ്ങിക്കൊണ്ടുള്ള സീന്‍ ചെയ്തത്.
പുള്ളി ഒരുപാട് ഒന്നും പറയാറില്ലെങ്കിലും ഞാന്‍ കൃത്യമായ അളവിലും തൂക്കത്തിലും പുള്ളി സ്വസ്ഥമായി ഇരിക്കുമ്പോള്‍ പോയി ചോദിക്കും അപ്പോള്‍ ലിജോ സര്‍ പറഞ്ഞ് തരാറുമുണ്ട്. ചുരുളി’യില്‍ തെറി ഡയലോഗുണ്ടെന്നറിഞ്ഞ് ആദ്യം പേടിച്ചു. ചോദിച്ചപ്പോള്‍ ഈ പടം അങ്ങനെയാണെന്ന് പറഞ്ഞു.
ചുരുളിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഒരു രസകരമായ സംഭവമുണ്ടായി. ആ നാട്ടിലെ മെമ്പര്‍ ഷൂട്ടിംഗ് കാണാന്‍ സ്‌കൂളിലെ കുട്ടികളെയും ടീച്ചര്‍മാരെയും ലൊക്കേഷനിലേക്ക് കൊണ്ടുവന്നു. ഷാപ്പില്‍ സീനിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഞാനും ചെമ്പനുമെല്ലാം അവിടെ ലൊക്കേഷനില്‍ നില്‍പ്പുണ്ട്. പച്ചത്തെറി പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു ഷൂട്ടിങ്ങിന്റെ ഭാഗമായി.
പെട്ടെന്ന് ഞാന്‍ നോക്കുമ്പോള്‍ ടീച്ചറും കുട്ടികളുമെല്ലാം ചിതറിയോടുന്നു പച്ചത്തെറി കേട്ടിട്ട്. ഷൂട്ടിംഗ് കാണാന്‍ വന്ന് ഒരു നിമിഷംകൊണ്ട് തന്നെ അവരെല്ലാം പോയി. ഞാന്‍ നടത്തുന്ന ഷാപ്പിനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. എനിക്കിപ്പോഴും അറിയാന്‍ പാടില്ല പുള്ളി എന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നതെന്ന്.