വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ലോഡ്ജില്‍ പൂട്ടിയിട്ട് കവര്‍ച്ച: യുവാവിന് ഒമ്പതു വർഷം തടവ്
സ്വന്തം ലേഖകൻ
മണ്ണാര്‍ക്കാട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു.
മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) ശിക്ഷ. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016-ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. യുവതി പട്ടികജാതിക്കാരിയാണ്. പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പഴനിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലോഡ്ജില്‍ താമസിപ്പിക്കുകയുമായിരുന്നു.
യുവതി ശൗചാലയത്തില്‍ പോയ സമയത്ത് പുറത്തുനിന്ന് പൂട്ടി ആഭരണങ്ങളുമായി കടന്നുകളഞ്ഞുവെന്നാണ് കേസ്.
രണ്ട് കേസുകളിലായിട്ടാണ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. ഇതില്‍ ഒന്നരലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കണം. പിഴത്തുക നല്‍കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും.