ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണി; സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ ക്യാമറ വിദഗ്ധൻ എംഡിഎംഎയുമായി എക്സൈസിന്‍റെ പിടിയിൽ
സ്വന്തം ലേഖിക
ചങ്ങനാശ്ശേരി: സിനിമ -സീരിയൽ ഷൂട്ടിങ്ങുകളിലെ ഡ്രോൺ കാമറ വിദ്ധൻ നാലു ഗ്രാം എം.ഡി.എം.എയുമായി എക്സൈസിന്‍റെ പിടിയിൽ.
ഇടുക്കി കുന്നത്ത് മറ്റം അനീഷ് ആന്‍റണിയാണ് (23) പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽേഫാൻസ് ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. എൻജിനീയറിങ് ബിരുദധാരിയായ യുവാവ് ഒരു മാസമായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
സിനിമ -സീരിയൽ നിർമാതാക്കൾ എന്ന വ്യാജേന പ്രതിയുമായി സംസാരിച്ച ഉദ്യോഗസ്ഥർ എം.ഡി.എം.എ ആവശ്യപ്പെട്ടു. തുടർന്ന് പ്രതി ആവശ്യപ്പെട്ട രഹസ്യകേന്ദ്രത്തിലെത്തി. അവിടെവെച്ച് പിടികൂടുകയായിരുന്നു.
ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്നാണ് ലഹരിപാക്കറ്റുകൾ കണ്ടെത്തിയത്. നിരവധി കോളജ് വിദ്യാർഥികൾ ഇയാളിൽനിന്ന് എം.ഡി.എം.എ വാങ്ങാറുണ്ടെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു.
പ്രതിയുടെ നെടുങ്കുന്നത്തെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ ലഹരി ഇടപാടുകൾ നടത്തിയതിന്‍റെ രേഖകൾ ലഭിച്ചു. എക്സൈസിന്‍റെ കസ്റ്റഡിയിലുള്ളപ്പോഴും ഇയാളുടെ മൊബൈലിലേക്കു വിളികൾ വന്നിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഒരു ഗ്രാം എം.ഡി.എം.എ 5000 രൂപക്കാണ് ഇയാൾ വിറ്റിരുന്നത്. ചങ്ങനാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്നുമാഫിയയുടെ പ്രധാന കണ്ണിയാണ് പിടിയിലായത്.
പ്രതിക്ക് എം.ഡി.എം.എ നൽകിയവരെകുറിച്ചും അേന്വഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
റെയ്ഡിൽ പ്രിവന്‍റീവ് ഓഫിസർമാരായ കെ.ആർ. ബിനോദ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. വിനോദ്കുമാർ, കെ.എസ്. നിമേഷ്, കെ.വി. പ്രശോഭ്, ഹാംലറ്റ്, നിഫി ജേക്കബ്, ബി.എം. നൗഷാദ്, എം.പി. ധന്യമോൾ, ഡ്രൈവർ കെ.കെ. അനിൽ എന്നിവർ പങ്കെടുത്തു.