ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി വ്യാജ പിരിവ് നടത്തി പണം തട്ടി; പിടികിട്ടാപ്പുള്ളി ഉൾപ്പെടെ മൂന്ന് പേർ പാലായിൽ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി എന്ന പേരില്‍ വ്യാജ പിരിവ് നടത്തി പണം ധൂർത്തടിച്ച യുവാക്കൾ പൊലീസ് പിടിയിൽ.
കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് വച്ച് നാട്ടുകാരില്‍ നിന്നും പണം പിരിച്ചെടുത്ത ശേഷം കുട്ടിക്ക് നല്‍കാതെ ധൂര്‍ത്തടിച്ച് ആര്‍ഭാട ജീവിതം നയിച്ചുവന്ന പിടികിട്ടാപ്പുള്ളി അടങ്ങിയ തട്ടിപ്പ് സംഘത്തെയാണ് പാലാ എസ്‌എച്ച്‌ഒ കെ.പി തോംസന്റെ നിര്‍ദ്ദേശത്തില്‍ എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ വീട്ടില്‍ സഫീര്‍ (38), കോട്ടയം ഒളശ്ശ റാംമതേയില്‍ വീട്ടില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ വീട്ടില്‍ ജോമോന്‍ (28) എന്നിവരെയാണ് പാലാ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും പൊലീസ് പിടികൂടിയത്. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി പണം പിരിക്കുന്നത് കണ്ട് ഫ്ളക്സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് അന്വേഷിച്ചതില്‍ കൊല്ലം സ്വദേശി ചികിത്സയ്ക്കായി പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ല എന്ന് അറിഞ്ഞു.
തുടര്‍ന്ന് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്ത് ആര്‍ഭാജീവിതത്തിനായാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.
സഫീറിന് മലപ്പുറം കോടതിയിൽ കൂടാതെ പാലക്കാട് ചിറ്റൂരില്‍ കഞ്ചാവ് കേസിലും മലപ്പുറം മഞ്ചേരി സെഷന്‍സ് കോടതിയില്‍ അബ്കാരി കേസിനും പിടികിട്ടാപ്പുള്ളിയായി പ്രഖാപിച്ച് വാറണ്ട് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ തോമസ്, സിപിഒ മാരായ സി.രഞ്ജിത്, ജോഷി മാത്യു, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്.