അടിവയറ്റിലും കാലുകളിലും ചവിട്ടി, ഷർട്ട് വലിച്ചു കീറി പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപ തട്ടിയെടുത്തു ; കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച്‌ സി പി എം പ്രവർത്തകർ; പാർട്ടി ഇടപെട്ടതോടെ നിസ്സാര വകുപ്പിൽ കേസൊതുക്കി പോലീസ്

അടിവയറ്റിലും കാലുകളിലും ചവിട്ടി, ഷർട്ട് വലിച്ചു കീറി പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപ തട്ടിയെടുത്തു ; കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച്‌ സി പി എം പ്രവർത്തകർ; പാർട്ടി ഇടപെട്ടതോടെ നിസ്സാര വകുപ്പിൽ കേസൊതുക്കി പോലീസ്

കൊല്ലം : തേവലക്കരയിൽ കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച്‌ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും. മൈനാഗപ്പള്ളി കണ്ണങ്കര പുത്തൻവീട്ടില്‍ ഡാനിയല്‍ വർഗ്ഗീസി(72)നെയാണ് സിപിഎം തേവലക്കര ബ്രാഞ്ച് സെക്രട്ടറി രാജീവും സുഹൃത്ത് ഹരീഷ് മോഹനും ചേർന്ന് മർദ്ദിച്ചത്.

തേവലക്കര കെ.എസ്.എഫ്.ഇ ജീവനക്കാരിയായ മഞ്ജുഷയ്ക്കെതിരെ പരാതി നല്‍കിയതാണ് മർദ്ദനത്തിന് കാരണം. രാജീവിനെതിരെ കേസെടുത്ത പോലീസ് സിപിഎം ഇടപെടല്‍ മൂലം നിസ്സാര വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

ഏപ്രില്‍ നാലിന് തേവലക്കര കെ.എസ്.എഫ്.ഇയില്‍ മകളുടെ പേരിലുള്ള പ്രവാസി ചിട്ടിയുടെ നികുതി സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോള്‍ അക്കാര്യങ്ങള്‍ അറിയില്ലെന്ന് ജീവനക്കാരിയായ മഞ്ജുഷ ഡാനിയലിനോട് പറഞ്ഞു. ജീവനക്കാർക്ക് അറിയില്ലെന്ന് പറയുന്നത് ശരിയാണോ എന്ന് ചോദിച്ച്‌ ചെറിയ തർക്കമുണ്ടായി. തർക്കം കണ്ടെത്തിയ ബ്രാഞ്ച് മാനേജർ ഡാനിയലിനെ സമാധാനിപ്പിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുഷയുടെ പെരുമാറ്റത്തിനെതിരെ പരാതി പറഞ്ഞപ്പോള്‍ മാനേജർ ക്ഷമ പറയുകയും തർക്കം അവസാനിക്കുകയും ചെയ്തു. പിന്നീട് ആറാം തീയതി തേവലക്കര ചന്തയില്‍ വച്ച്‌ ഡാനിയലിനെ കണ്ടപ്പോള്‍ മഞ്ജുഷ ഭർത്താവ് രാജീവിനോട് കെ.എസ്.എഫ്.ഇ മാനേജരോട് തനിക്കെതിരെ പരാതി പറഞ്ഞയാളാണെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ രാജീവ് നീ എന്റെ പെണ്ണു പിള്ളയ്ക്കെതിരെ പരാതി കൊടുക്കുമോടാ എന്ന് ചോദിച്ച്‌ അസഭ്യം പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായ ഡാനിയല്‍ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെത്തി പരാതി പറഞ്ഞു. തുടർന്ന് ബ്രാഞ്ച് മാനേജർ പരാതി എഴുതി വാങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണം മഞ്ജുഷയ്ക്കെതിരെ നടന്നു.

19 ന് രാവിലെ ബ്രാഞ്ച് മാനേജരും മറ്റ് ചില ഉദ്യോഗസ്ഥരും ഡാനിയലിന്റെ വീട്ടിലെത്തി പരാതി എങ്ങനെയെങ്കിലും പരിഹരിക്കണമെന്നും അല്ലെങ്കില്‍ മഞ്ജുഷയുടെ ജോലി പോകുമെന്നും അറിയിച്ചു. മഞ്ജുഷയെ കൊണ്ട് ക്ഷമ പറയിക്കാമെന്നും അവർ ഉറപ്പ് നല്‍കിയതോടെ മകളുമായി സംസാരിച്ച ശേഷം പരാതി പിൻവലിക്കാമെന്ന് ഡാനിയല്‍ അറിയിച്ചു. അന്ന് വൈകുന്നെരമാണ് രാജീവും ഹരീഷ് മോഹനും ചേർന്ന് ഡാനിയലിനെ മർദ്ദിക്കുന്നത്. തേവലക്കര നജ്റാൻ സൂപ്പർമാർക്കറ്റിന് മുന്നില്‍ വച്ചായിരുന്നു മർദ്ദനം.

മർദ്ദനം തടയാൻ ശ്രമിച്ച ഡാനിയലിനെ ഇരുവരും തള്ളി താഴെയിട്ടു. പിന്നെ നടന്നത് അതി ക്രൂര മർദ്ദനമായിരുന്നു. അടിവയറ്റിലും കാലുകളിലും ചവിട്ടിയായിരുന്നു മർദ്ദനം. ഡാനിയലിന്റെ ഷർട്ട് വലിച്ചു കീറി പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപയും കവർന്നെടുത്ത ശേഷം ഇവർ കടന്നു കളഞ്ഞു.

മർദ്ദനമേറ്റ് അവശനായ ഡാനിയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

പരാതിയില്‍ മഞ്ജുഷയുടെ പേരുണ്ടായിട്ടും കേസില്‍ പ്രതി ചേർത്തില്ല. ഇതോടെ കരുനാഗപ്പള്ളി അസി.പൊലീസ് കണ്ണീഷ്ണർക്ക് മുന്നില്‍ പരാതി നല്‍കിയിരിക്കുകയാണ്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായിട്ടും തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലാ എന്ന് ഡാനിയല്‍ പ്രതികരിച്ചു. പൊലീസ് പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഡാനിയല്‍ പറഞ്ഞു.