Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ട ‘നര്‍ക്കോട്ടിക് ഭൂതം’ ഇരുമുന്നണികളേയും വെള്ളം കുടിപ്പിക്കുന്നു.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രൈസ്തവ വോട്ടുബാങ്കില്‍ സ്വാധീനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാക്കാന്‍ ബി.ജെ.പി ആഞ്ഞു ശ്രമിക്കുമ്പോള്‍ കരുതലോടെയാണ് കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും നേതാക്കളുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളകോണ്‍ഗ്രസ് ജോസഫ്, മാണി സി. കാപ്പന്റെ എന്‍.സി.പി കക്ഷികള്‍ യു.ഡി.എഫിന്റെ പക്ഷത്തുനിന്ന് ബിഷപ്പിനെ ന്യായീകരിച്ച്‌ രംഗത്തെത്തിയതോടെ ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ. മാണി ബിഷപ്പിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതനായി.

മുഖ്യമന്ത്രി പിണറായി വിജയന്‍,സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ബിഷപ്പിനെ കരുതലോടെ വിമര്‍ശിച്ചപ്പോള്‍, ജോസ് കെ മാണി പരസ്യമായാണ് ബിഷപ്പിനെ പിന്തുണച്ചത്.

യു.ഡി.എഫില്‍ മുസ്ലീം ലീഗ് ബിഷപ്പിനെ തള്ളിപ്പറയുമ്പോള്‍ ജോസഫ്,കാപ്പന്‍ വിഭാഗങ്ങള്‍ പിന്തുണയ്ക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ ബിഷപ്പിനെ പിന്തുണയ്ക്കാതെ കരുതലോടെയാണ് പ്രതികരിച്ചത്.

ബിഷപ്പിന് സംരക്ഷണവുമായി ബി.ജെ.പി നേതാക്കള്‍ പാലായില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ നില്‍ക്കുന്ന കാഴ്ച ഇടതു,വലതുമുന്നണികളെ ഒരുപോലെ അസ്വസ്ഥമാക്കുന്നു. ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നും ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കത്തയയ്ക്കുകയും ചെയ്തു.

സമസ്ത മുഖപത്രം ബിഷപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ കത്തോലിക്കാസഭയ്ക്കൊപ്പം നില്‍ക്കുന്ന പത്രം സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് തിരിഞ്ഞത്.

മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടി അതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം മാത്രം നല്‍കുകയായിരുന്നു പാലാ ബിഷപ്പെന്ന് ജോസ് കെ. മാണി പറഞ്ഞു.
സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായ ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണമെന്ന .ആഹ്വാനത്തിന്റെ പേരില്‍ വാക്കുകള്‍ വളച്ചൊടിച്ച്‌ ആക്ഷേപിക്കുന്നവര്‍ മതസാഹോദര്യവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസ് കുറ്റപ്പെടുത്തി.