താഴത്തങ്ങാടി കൊലപാതകം: നിർണ്ണായകമായ തീരുമാനവുമായി കോട്ടയം മജിസ്‌ട്രേറ്റ് കോടതി; പ്രതിയുടെ മാനസിക നിലയും പെരുമാറ്റവും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് നിർദേശം; കേസ് വീണ്ടും ജൂലായ് ആറിനു പരിഗണിക്കും

താഴത്തങ്ങാടി കൊലപാതകം: നിർണ്ണായകമായ തീരുമാനവുമായി കോട്ടയം മജിസ്‌ട്രേറ്റ് കോടതി; പ്രതിയുടെ മാനസിക നിലയും പെരുമാറ്റവും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് നിർദേശം; കേസ് വീണ്ടും ജൂലായ് ആറിനു പരിഗണിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ വീടിനുള്ളിൽ കയറി ദമ്പതിമാരെ ക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ തീരുമാനവുമായി കോടതി. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി, പ്രതി ഭാഗത്തിന്റെ നിർദേശം അംഗീകരിച്ച് പ്രതിയുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ ജയിൽ അധികൃതർക്കു നിർദേശം നൽകി.

വെള്ളിയാഴ്ച കേസ് പരിഗണിച്ച് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യെയും, ഭർത്താവ് സാലിയെയും (65) ആക്രമിക്കുകയും, ഷീബയെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ പ്രതിയായ താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലി(23)ന്റെ മാനസിക നില പരിശോധിക്കണമെന്നാണ് നേരത്തെ പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി പ്രതിഭാഗത്തിന്റെ വാദം കേൾക്കുകയായിരുന്നു. ബിലാൽ നേരത്തെ തന്നെ മാനസിക രോഗത്തിനു ചികിത്സ നേടിയിട്ടുള്ള ആളാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത്തരത്തിൽ ഒരാളുടെ മാനസിക നില പരിശോധിക്കാൻ ഏതെങ്കിലും ഒരു ഡോക്ടറെ മാത്രം ഉപയോഗിച്ചാൽ പോരെന്നും, മെഡിക്കൽ ബോർഡ് തന്നെ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായ അഡ്വ.വിവേക് മാത്യു വർക്കി ആവശ്യപ്പെട്ടു. ഇത് കൂടാതെ പ്രതിയുടെ നിലവിലെ മാനസിക നില എന്താണെന്നുള്ള റിപ്പോർട്ട് ജയിൽ അധികൃതരിൽ നിന്നും തേടണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ഇത് അനുസരിച്ചാണ് കോടതി പ്രതി നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം ജില്ലാ ജയിൽ അധികൃതരോടു പ്രതി ബിലാലിന്റെ നിലവിലുള്ള മാനസിക നിലയും, നിലവിലെ പെരുമാറ്റവും സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നേരിൽ കാണാൻ അനുവദിക്കണമെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതിയുടെ പിതാവിനും ഇയാളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും പ്രതി ഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ആറിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.