മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി കറക്കം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ സച്ചു പൊലീസിന്റെ പിടിയിലായി; ബൈക്ക് മോഷ്ടിച്ച് കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്തു നിന്നും

മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി കറക്കം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ സച്ചു പൊലീസിന്റെ പിടിയിലായി; ബൈക്ക് മോഷ്ടിച്ച് കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്തു നിന്നും

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി കറങ്ങി നടക്കുന്നതിനിടയിൽ നിരവധി മോഷണക്കേസ് പ്രതിയായ യുവാവ് പിടിയിലായി. 22 വയസിനിടെ പത്തോളം ബൈക്ക് മോഷണക്കേസുകളിൽ കുടുങ്ങിയ യുവാവാണ് പിടിയിലായിരിക്കുന്നത്. ബൈക്ക് മോഷ്ടിച്ചെടുത്ത ശേഷം ഇതിൽ കറങ്ങി നടക്കുകയാണ്, ഭ്രമം അവസാനിക്കുമ്പോൾ പൊളിച്ച് വിൽക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട്  കുമരകം കവണാറ്റിൻകര ശരണ്യാലയം വീട്ടിൽ സച്ചു ചന്ദ്രനെയാ(22)ണ് വെസ്റ്റ് സ്‌റ്റേഷൻ  ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. സച്ചുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 22 ന് നാഗമ്പടം വൈ. ഡബ്ളു. സി.എയ്ക്ക് സമീപത്തെ ഇസാഫ്  സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് മോഷണം പോയിരുന്നു. രാത്രി ഒരു മണിയോടെ ബാങ്കിന്റെ പാർക്കിംങ് ഏരിയയിൽ നിന്നുമാണ് ഇയാളുടെ ബൈക്ക് മോഷണം പോയത്. രാത്രിയിൽ ബൈക്ക് പാർക്കിംങ് ഏരിയയിൽ വച്ച ശേഷം സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ വെസ്റ്റ് പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഈ ബൈക്കിന്റെ നമ്പർ സഹിതം വെസ്റ്റ് പൊലീസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും റിപ്പോർട്ട് അയക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനാ സംഘത്തിനു മുന്നിലേയ്ക്ക് നമ്പർ പ്ലേറ്റ് ചുരണ്ടിയ ബൈക്കിൽ ഒരു യുവാവ് എത്തിയത്. നമ്പർ പ്ലേറ്റിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് നാഗമ്പടത്തു നിന്നും മോഷണം പോയ ബൈക്കാണ് ഇയാൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
ആറു മാസം മുൻപ്  ശാസ്ത്രി റോഡിലെ   ബെന്നീസ് ഇൻ ലോഡ്ജിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ സച്ചുവിനെ വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ബൈക്ക് മോഷണക്കേസിൽ കൂടി സച്ചുവിനെ പിടികൂടിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷ്ടിച്ചെടുത്ത ബൈക്കുകകളുടെ നമ്പർ പ്ലേറ്റ് തിരുത്തിയ ശേഷം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുകയും, മാല മോഷണത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. ഈ ബൈക്ക് പൊലീസ് തിരിച്ചറിയും എന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ഇത് പൊളിച്ച് കളഞ്ഞ ശേഷം അടുത്ത ബൈക്ക് മോഷ്ടിക്കും. ഇതാണ് പ്രതികളുടെ രീതിയെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു.