
സ്വന്തം ലേഖകൻ
കൊച്ചി ; പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന് തടവും പിഴയും. കൂടാതെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്‌തു. ആലുവ സ്വദേശി റോഷനെയാണ് സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കെ വി നൈന ശിക്ഷിച്ചത്. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന് ശിക്ഷിച്ചതിനുപുറമെ 34,000 രൂപ പിഴയുമിട്ടു.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തിനാൽ 2000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1000 രൂപയും പിഴ അടയ്‌ക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്തുനിന്ന് ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി എസ് ജയരാജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ പി ശ്രീജിത്, ടി ജി നിഷാന്ത്, ഡ്രൈവർ എം സി ജിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്







