![ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബൈക്കിൽ നാലുപേരുടെ യാത്ര, കാഴ്ചക്കാരായി പൊലീസ്; പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച കൗതുകമായി ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബൈക്കിൽ നാലുപേരുടെ യാത്ര, കാഴ്ചക്കാരായി പൊലീസ്; പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച കൗതുകമായി](https://i0.wp.com/thirdeyenewslive.com/storage/2021/11/c6540f898e1e4c9f89999bcb18a8f46b55e26c99da356e9c6bb12610e571f664.jpg?fit=622%2C350&ssl=1)
ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബൈക്കിൽ നാലുപേരുടെ യാത്ര, കാഴ്ചക്കാരായി പൊലീസ്; പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച കൗതുകമായി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ജനങ്ങളുടെ യാത്ര പതിവാകുന്നു.
ഒരു ബൈക്കിൽ മൂന്നും നാലും ആളുകൾ ഇരുന്നുള്ള യാത്ര ഇപ്പോൾ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള ഇത്തരം സവാരികൾ കണ്ടു നിൽക്കാൻ മാത്രമാണ് നിയമ പാലകർക്കും കഴിയുന്നത്.
ബസ്സിലോ ഓട്ടോയിലോ പോകുമ്പോൾ ഓരോരുത്തർക്കും നിരക്ക് ഈടാക്കും എന്ന കാരണത്താലാണ് സാധാരണക്കാരന്റെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ സെൻട്രൽ ജംഗ്ഷനിലൂടെ ഒരു ബൈക്കിൽ നാല് പേർ ഇരുന്നുള്ള യാത്ര കണ്ടിട്ടും പൊലീസ് അനങ്ങിയില്ല. മുന്നിൽ കുട്ടിയെ ഇരുത്തി സ്ത്രീയടങ്ങുന്ന നാല് പേരാണ് ഹെൽമറ്റ് പോലുമില്ലാതെ ബൈക്ക് യാത്ര നടത്തിയത്. ഉച്ചയോടെ സെൻട്രൽ ജംഗ്ഷനിലെ പൊലീസുകാർക്ക് മുന്നിലൂടെ പോയ ബൈക്ക് അബാൻ ജംഗ്ഷനിലെ തിരക്കിനിടയിലൂടെ റിംഗ് റോഡിൽ പ്രവേശിച്ചു.
അവിടെയും പൊലീസുകാർ നോക്കി നിൽക്കുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ പിന്നിലിരിക്കുന്നയാൾ ഹെൽമറ്റ് വച്ചില്ലെങ്കിൽ പിഴയടിക്കുന്ന പൊലീസാണ് നാല് പേരുടെ യാത്ര കണ്ടില്ലെന്ന് നടിച്ചത്. ഹെൽമറ്റ് ഇല്ലാതെ ഫ്രീക്കൻമാർ നഗരത്തിരക്കിനിടയിലൂടെ ചീറിപ്പായുന്നതും പതിവായിട്ടുണ്ട്. രാത്രി ഹെഡ് ലൈറ്റിടാതെ ബൈക്കിൽ പോകുന്ന യുവാക്കൾ റിംഗ് റോഡിൽ അപകടമുണ്ടാക്കുന്നു.