ഇരുപത്തിരണ്ടുകാരന്‍ ബംഗാളിലെ ഗ്രാമപ്രധാനിയുടെ മകളെ  തട്ടിക്കൊണ്ടുവന്നത് കേരളത്തിലേക്ക്;  കുടുസുമുറിയില്‍ ഏഴ് ദിവസം പതിനേഴുകാരിയെ പൂട്ടിയിട്ടു;  പുറംലോകമറിയുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടർന്ന്

ഇരുപത്തിരണ്ടുകാരന്‍ ബംഗാളിലെ ഗ്രാമപ്രധാനിയുടെ മകളെ തട്ടിക്കൊണ്ടുവന്നത് കേരളത്തിലേക്ക്; കുടുസുമുറിയില്‍ ഏഴ് ദിവസം പതിനേഴുകാരിയെ പൂട്ടിയിട്ടു; പുറംലോകമറിയുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടർന്ന്

സ്വന്തം ലേഖിക

പത്തനംതിട്ട: പശ്ചിമബംഗാളിലെ ഗ്രാമപ്രധാനിയുടെ പതിനേഴുകാരിയായ മകളെ കടത്തിക്കൊണ്ടു വന്ന് കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു.

ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ കാര്യത്തില്‍ പൊലീസ് പ്രതികരിക്കാനും തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അഞ്ചുദിവസം മുൻപ് കടയില്‍ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ പശ്ചിമബംഗാളിലെ ശക്തിവാഹന്‍ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ ആലപ്പുഴയിലാണെന്ന് കണ്ടെത്തി.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷനാണ് പെണ്‍കുട്ടിയെ കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ എല്‍പ്പിക്കാന്‍ ആലപ്പുഴ എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍കഴിയുന്ന പെണ്‍കുട്ടിയെ ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറും. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.