കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികള്‍ പടരുമ്പോള്‍ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു ; കേരളത്തെ ബാധിച്ച ഈ മാറാവ്യാധിയുടെ കാരണമെന്തെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല
ദേഹം പോലും തളരുന്ന സ്ഥിതി. കേരളത്തെ ബാധിച്ച ഈ മാറാവ്യാധിയുടെ കാരണമെന്തെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും മനസിലാകുന്നില്ല.കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികള്‍ പടരുമ്ബോള്‍ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു. നാട്ടിലിപ്പോള്‍ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയെന്ന മാറാവ്യാധിയെക്കുറിച്ചാണ്.
രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നില്‍ക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ചിട്ടും വിട്ടുമാറാതെ ശല്യം ചെയ്യുമ്ബോള്‍ സംസ്ഥാന ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല. നെഞ്ചകം പിളർക്കും വിധം ചുമച്ച് ചുമച്ച് ദേഹം പോലും തളരുന്ന സ്ഥിതിയാണ് പല രോഗികള്‍ക്കും.സാധാരണ ഗതിയില്‍ ഒരാഴ്ച മരുന്ന് കഴിച്ചാല്‍ ഏത് ചുമയും മാറുമായിരുന്നു. എന്നാലിപ്പോള്‍ കഫ് സിറപ്പ് അടക്കം മരുന്നുകള്‍ കഴിച്ചിട്ടും ദീർഘകാലം ചുമ നീണ്ടുനില്‍ക്കുന്നതിന്റെ കാരണമെന്തെന്ന് ഡോക്ടർമാർക്ക് പോലും മനസ്സിലാകുന്നില്ല.
തൊണ്ടയിലെ അസ്വസ്ഥത മൂലമുണ്ടാകുന്നതാണ് ഇപ്പോഴത്തെ ചുമ. ഇത് ക്രമേണ അണുബാധയായി മാറാനുള്ള സാദ്ധ്യതയും തള്ളാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചുമബാധിച്ചെത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയിരുന്ന ഡോക്ടർമാരിപ്പോള്‍ രണ്ടാഴ്ചയിലേക്കും അതില്‍ കൂടുതല്‍ കാലത്തേക്കും മരുന്ന് കുറിച്ചു നല്‍കുകയാണ്.ഏതായാലും ആവശ്യത്തിലേറെ വില്പന നടക്കുന്നതിനാല്‍ മരുന്ന് കമ്ബനികള്‍ക്കിത് കൊയ്ത്തുകാലമാണ്. പണ്ടുകാലത്ത് കുട്ടികള്‍ക്ക് ബാധിക്കുന്ന വില്ലൻചുമ നാട്ടില്‍ വില്ലനായി വിലസിയിരുന്നു. വാക്സിനേഷൻ മൂലം വില്ലൻചുമയെ വേരോടെ പിഴുതെറിഞ്ഞതാണ്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇപ്പോഴത്തെ ചുമ ഇടവിട്ട് വരുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് കാലത്ത് പനിയോടൊപ്പം ചുമയും വില്ലനായിരുന്നു. കൊവിഡ്കാലം മാറി വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊവിഡിന്റെ വകഭേദമായ പനി പലർക്കും പിടിപെടുന്നുണ്ടെങ്കിലും അത്ര അപകടകാരിയല്ല. മരുന്ന് കഴിച്ചാല്‍ ഏതാനും ദിവസത്തിനകം പനി മാറുമെങ്കിലും ചുമയാണ് വിട്ടുമാറാതെ നീണ്ടു നില്‍ക്കുന്നത്. സാധാരണ ചുമയ്ക്ക് ആന്റിബയോട്ടിക് ഉപയോഗിക്കാതെ തന്നെ ശമനമുണ്ടാകും. എന്നാലിപ്പോഴത്തെ ചുമയ്ക്ക് രണ്ടോ മൂന്നോ കോഴ്സ് ആന്റിബയോട്ടിക്ക് വരെ ഡോക്ടർമാർ കുറിച്ചു നല്‍കുന്നു.
കൊവിഡിന്റെ അനന്തരഫലമാണോ, കാലാവസ്ഥയിലെ വ്യതിയാനമാണോ, അന്തരീക്ഷത്തില്‍ ഏതെങ്കിലും അപകടകരമായ വാതകത്തിന്റെ സാന്നിദ്ധ്യമാണോ അതോ പുതിയ വകഭേദത്തില്‍പ്പെട്ട ഏതെങ്കിലും വൈറസാണോ ചുമയുടെ കാരണമെന്ന് ആർക്കും നിശ്ചയമില്ല.കൊവിഡിന് ശേഷം ആരോഗ്യസംബന്ധിയായ യാതൊരു കണക്കുകളും പുറത്തുവിടാതെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തെ വിഷപ്പുക അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരു പഠനവും നടത്തിയിട്ടില്ല. അതിന് മുന്നിട്ടിറങ്ങേണ്ടതും ആരോഗ്യവകുപ്പാണ്.
ആരോഗ്യവകുപ്പ് മന്ത്രിയുടെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍ ഇക്കാര്യം എത്തിക്കാൻ ആരും ധൈര്യപ്പെടാത്ത സ്ഥിതിയുമുണ്ട്. ആരോഗ്യരംഗത്ത് എല്ലാം ഭദ്രമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുമ്ബോള്‍ അനിഷ്ടകരമായ ഇത്തരം സംഗതികള്‍ ചൂണ്ടിക്കാട്ടുന്നവർ പ്രതിക്കൂട്ടിലാകുമെന്ന ഭയമുണ്ടത്രെ. അതിനാല്‍ ആരും ഇതിന് മെനക്കെടില്ലെന്നാണ് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ തന്നെ പറയുന്നത്.