കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ

കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫസർ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്തത്. ജോൺസൺ മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വിദ്യാർത്ഥികൾ വൈസ്ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ സസ്‌പെണ്ട് ചെയ്തത്.

അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എം.എസ.്‌സി വിദ്യാർത്ഥിനികളാണ് വൈസ്ചാൻസലർക്ക് പരാതി നൽകിയത്. ഇന്റേണൽ മാർക്കിന്റെ കാര്യത്തിൽ വ്യക്തത തേടുമ്പോൾ കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ തന്നെ ഒറ്റയ്ക്ക് വന്നു കാണണമെന്ന് അധ്യാപകൻ ആവശ്യപ്പെട്ടിരുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ച് വിദ്യാർത്ഥിനികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസിലർ എന്നിവർക്ക് പരാതി നൽകിയിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് അദ്ധ്യാപകൻ പറയുന്നത്. തന്നെ ക്യാംപസിൽ നിന്ന് പുറത്താക്കാൻ ചില അദ്ധ്യാപകർ വിദ്യാർത്ഥിനികളെ കൊണ്ട് വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ധ്യാപകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനികൾ പരാതി നൽകിയിട്ടും അധ്യാപകനെതിരെ നടപടിയെടുക്കാതെ വന്നതോടെ സൈക്കോളജി വിദ്യാർത്ഥികൾ കേരള സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. അദ്ധ്യാപകനെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്നും ഇത് കണ്ടെത്തിയതോടെ പി എസ് സി ആരോപണ വിധേയനായ അധ്യാപകന് ആജീവനാന്തം വിലക്ക് ഏർപെടുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കാലടി സർവകലാശാലയിൽ അധ്യാപകനായിരിക്കെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ഈ അധ്യാപകനെ പുറത്താക്കിയതാണെന്നും ആക്ഷേപമുണ്ട്.