ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവം ; യുവാവ് അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവം ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ബസ് കാത്തു നിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ രാത്രിയിൽ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഇടത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട് പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെയാണ് മെഡിക്കൽ കോളജ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ഭക്ഷണവിതരണക്കാരനായ ആഷിക് വെള്ളിയാഴ്ച രാത്രിയിലാണ് മെഡിക്കൽ കോളജ് പരിസരത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ കണ്ടത്. ബസ് കിട്ടാൻ പ്രയാസമാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം നൽകി.

പിന്നാലെ ബൈക്കിൽ കയറ്റി തൊണ്ടയാട്, മലാപ്പറമ്പ്, ചേവായൂർ ഭാഗങ്ങളിൽ കറങ്ങി. വീണ്ടും മെഡിക്കൽ കോളജ് ഭാഗത്ത് എത്തി തൊണ്ടയാടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ച് ആഷിക് മുങ്ങി.

നാട്ടുകാർ പൊലീസിനെ അറിയിച്ചു. പലതവണ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആഷിക് തയാറായില്ലെന്നാണ് യുവതിയുടെ മൊഴി. ഇരുവരും സഞ്ചരിച്ച വഴിയിലെ അൻപത് ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചു.

വിവിധ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുമായി ആശയവിനിമയം നടത്തി തൊഴിലാളികളുടെ പൂർണ വിവരം ശേഖരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അഷിക് സോളമൻ പിടിയിലായത്.

ആഷികിനെ നേരത്തെ കഞ്ചാവ് കേസിൽ വടകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി തെളിഞ്ഞു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഭക്ഷണവിതരണക്കാരനായത്.