കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ചാണക്യ ബുദ്ധി; മതേതര ചിന്തയുമായി മലപ്പുറത്തെ വേറിട്ട വഴിയില്‍ നയിച്ച നേതാവ്; വിടവാങ്ങുന്നത് ലീഗിന് മുൻപില്‍ മുട്ടുമടക്കാത്ത നിലമ്പൂരിലെ നേതാവ്
സ്വന്തം ലേഖിക
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹൃദ്രോഗത്തിന് പുറമേ സമീപകാലത്തായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലമ്പൂരിനെ വലിയ കാലം നിയമസഭയില്‍ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്.
സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവ്. നിയമസഭയിലും മറ്റും കൈയടി നേടിയ ഉറച്ച ശബ്ദത്തിന് ഉടമയാണ് ആര്യാടന്‍. 87-ാം വയസ്സിലാണ് അന്ത്യം. കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന നേതാവാണ് ആര്യാടന്‍. 1977 മുതല്‍ 2016 വരെ എംഎല്‍എ ആയിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു കാലത്തും വഴങ്ങാത്ത നേതാവാണ് ആര്യാടന്‍.
കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെപിസിസി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്ബതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിര്‍ക്കുക വഴി പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടന്‍ മുഹമ്മദ്. മുന്‍ നിലമ്ബൂര്‍ എം എല്‍ എ ആയിരുന്ന കെ. കുഞ്ഞാലിയെവധിച്ചതില്‍ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
എ കെ ആന്റണിയുടെ വിശ്വസ്തനായി കേരളാ രാഷ്ട്രീയത്തില്‍ നിറഞ്ഞ ആര്യാടന്‍ ഉമ്മന്‍ ചാണ്ടിയുടെ പല തീരുമാനങ്ങളുടേയും ചാലക ശക്തിയായിരുന്നു. മുസ്ലിം ലീഗിനൊപ്പം കെ കരുണാകരനേയും എതിര്‍ത്താണ് രാഷ്ട്രീയ വളര്‍ച്ച സാധ്യമാക്കിയത്.