എ.കെ.ജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ കൈമാറിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യല്‍ തുടരുന്നു; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ആക്രമണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം.
ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും. ഈ സ്ത്രീയ സാക്ഷിയാക്കുന്നതും പൊലീസിന്റെ ആലോചനയിലുണ്ട്. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചു, കൂടുതല്‍ പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
സാക്ഷിയാക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ അക്രമത്തിൽ അറിവോ പങ്കോ ഉണ്ടെന്ന് തെളിഞ്ഞാൽ പ്രതിയാക്കും.ഇത് കൂടാതെ മറ്റ് രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കൾക്ക് കൂടി കേസിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.
മുഖ്യ തെളിവുകളായ ആക്രമണ സമയത്തെ ടീ ഷർട്,ചെരിപ്പ് ,സ്കൂട്ടർ എന്നിവ കണ്ടെടുക്കാനായി ജിതിനുമായി ആറ്റിപ്ര,കഴക്കൂട്ടം ഭാഗത്ത് തെളിവെടുപ്പ് നടത്തി.ഇതിനിടെയാണ് പ്രവർത്തകരെ കള്ള ക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത് കോൺഗ്രസ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു.