റോഡരികിലൂടെ നടന്നു പോകവേ കാര്‍ ഇടിച്ച്‌ തെറുപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു; സഹപ്രവർത്തക ചികിത്സയിൽ

റോഡരികിലൂടെ നടന്നു പോകവേ കാര്‍ ഇടിച്ച്‌ തെറുപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു; സഹപ്രവർത്തക ചികിത്സയിൽ

സ്വന്തം ലേഖകൻ

മലപ്പുറം:റോഡരികിലൂടെ നടന്നു പോകവേ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സി.എസ്.അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. അഷിതയെയും സഹപ്രവർത്തകയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അപർണയെയും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ സ്കൂളുകളിൽ പരിശോധനയ്ക്കായി കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് രാവിലെ ഇറങ്ങിയതായിരുന്നു അഷിതയും അപർണയും. വാഴക്കാട് ഗവ. സ്കൂളിലെ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ഐ.എച്ച്.ആർ.ഡി. സ്കൂളിലേക്ക് കാൽനടയായി പോവുകയായിരുന്നു. ഇവർ ഐ.എച്ച്.ആർ.ഡി.ക്ക് മുൻവശത്ത് എത്തിയപ്പോൾ എതിരെ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

എടവണ്ണപ്പാറ ഭാഗത്തുനിന്ന് വന്ന കാറിന്റെ ഇടിയുടെ ആഘാതത്തിൽ അഞ്ച് മീറ്റർ അകലത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും നാട്ടുകാർ വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അഷിതയെ ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അഷിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടത്തിൽ അപർണയുടെ കാലിന്റെ എല്ല് പൊട്ടിയിരുന്നു. അപകടത്തിനു കാരണം കാർ ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാമെന്നു കരുതുന്നു. ഇയാൾക്കെതിരേ കേസെടുത്തെന്നും വാഴക്കാട് പോലീസ് പറഞ്ഞു.

മസ്തിഷ്ക മരണം സംഭവിച്ച അഷിതയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വളയന്നൂർ കുററിക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും. മാവൂർ വളയന്നൂർ കുറ്റിക്കടവിലെ നടുക്കണ്ടി പൂപ്പറമ്പത്ത് മനോജ് (സെക്രട്ടറി, ഗവ. എംപ്ലോയീസ് ഹൗസിംഗ് സൊസൈറ്റി കോഴിക്കോട്, സി.പി.എം ചെറുപ്പ ലോക്കൽ കമ്മിറ്റി അംഗം) ആണ് അഷിതയുടെ ഭർത്താവ്. മക്കൾ: മെവിൻ (ബി.എ. വിദ്യാർഥി, ഗുരുവായൂരപ്പൻ കോളേജ്. കോഴിക്കോട്), ആഗ്ന (ഫിസിയോ തെറാപ്പിസ്റ്റ്. ഗ്ലോബൽ ക്ലിനിക്ക്, കൊണ്ടോട്ടി)

Tags :