play-sharp-fill
അടിയും പിടിയും മോഷണവും  പാലാ നഗരസഭാ ചെയര്‍മാനാകാൻ കൊതിച്ച ബിനു  പുളിക്കക്കണ്ടം ഒടുവില്‍ മോഷണ കേസില്‍ പ്രതിയുമായി ; എയര്‍പോഡ് മോഷണ കേസിലാണ് സിപിഎം കൗണ്‍സിലറായ ബിനു കുടുങ്ങിയത്, പാലായിലെ സമ്പന്നനായ നഗര സഭാ കൗണ്‍സിലര്‍ മോഷണ കേസില്‍ പ്രതിയായത് ഇങ്ങനെ

അടിയും പിടിയും മോഷണവും പാലാ നഗരസഭാ ചെയര്‍മാനാകാൻ കൊതിച്ച ബിനു പുളിക്കക്കണ്ടം ഒടുവില്‍ മോഷണ കേസില്‍ പ്രതിയുമായി ; എയര്‍പോഡ് മോഷണ കേസിലാണ് സിപിഎം കൗണ്‍സിലറായ ബിനു കുടുങ്ങിയത്, പാലായിലെ സമ്പന്നനായ നഗര സഭാ കൗണ്‍സിലര്‍ മോഷണ കേസില്‍ പ്രതിയായത് ഇങ്ങനെ

പാലാ : പാലാ നഗരസഭയിലെ എയർപോഡ് മോഷണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ അതിനൊക്കെ തിരശ്ശീല വീണിരിക്കുകയാണ്. നഗരസഭാ ചെയർമാനാകാൻ കൊതിച്ചു നടന്ന സി.പി.എം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം ഒടുവില്‍ മോഷണ കേസില്‍ പ്രതിയാവുകയും ചെയ്തു.

കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ച കേസിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. നഷ്ടപ്പെട്ടതെന്നു കരുതുന്ന എയർപോഡ് കഴിഞ്ഞയാഴ്ച ബിനുവിൻ്റെ സുഹൃത്തായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനിയാണ് പോലീസിന് കൈമാറിയത്.

ജനുവരിയില്‍ തന്റെ എയർപോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തില്‍ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്‌സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം, മോഷ്ടിച്ച എയർപോഡ് സമ്മാനമായി നല്‍കുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു. വനിതാ സുഹൃത്ത് പോലീസിന് നല്‍കിയ മൊഴിയും ഇത്തരത്തില്‍ ആണെന്നാണ് സൂചന. തൊണ്ടിമുതലായ എയർപോഡ് വനിതാ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ട് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കാനാണ് ബിനു ശ്രമിച്ചതെന്നും ജോസ് ആരോപിച്ചു. പിന്നീട് എയർപോഡ് കൈമാറിയ സുഹൃത്തിനെ ചോദ്യം ചെയ്ത പോലീസ് ബിനുവിനെ പ്രതിയാക്കി കേസെടുക്കുകയായിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനുവിനെ പ്രതിയാക്കിയത് സി.പിഎമ്മിനും നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാലാ നഗരസഭയിലെ കൂട്ടുത്തല്ലോടെയാണ് ബിനുവും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ ഇടയുന്നത്. കേരള കോണ്‍ഗ്രസ് കൗണ്‍സിലർ ബൈജു കൊല്ലംപറമ്ബിലിനെ ബിനു തല്ലുന്ന വീഡിയോയോയും ബൈജുവിന്റ നിലവിളിയും വൈറലായിരുന്നു.

സ്‌റ്റാൻഡിങ് കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ച നിർദേശത്തില്‍ എതിർപ്പുമായി ബൈജു രംഗത്തുവന്നതോടെ തർക്കം ശക്തമാകുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമായിരുന്നു. ആദ്യം അടിച്ചത് ബൈജു ആയിരുന്നു. പിന്നീട് അതിന്റെ കേട് തീർത്തു ബിനു തിരിച്ചടിച്ചു. ഇതോടെ കേരളാ കോണ്‍ഗ്രസ് എമ്മിന് ബിനുവും തിരിച്ചും അനഭിമതനാവുകയായിരുന്നു.

കിട്ടിയ തല്ലിന് കേരളാ കോണ്‍ഗ്രസ് കണക്കു തീർത്തതാകട്ടെ ബിനു സ്വപ്നം കണ്ട പാലാ നഗരസഭാ അധ്യക്ഷസ്ഥാനം തട്ടി തെറിപ്പിച്ചും. ഇതേ തുടർന്ന് ജോസ് കെ മാണിയെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബിനു പരസ്യമായി അവഹേളിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ഇതോടെ ബിനുവിനെ അനുകൂലിക്കാൻ കേരളാ കോണ്‍ഗ്രസിന് കഴിയില്ലെന്ന സ്ഥിതിയും വന്നു.

മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എം അംഗം ഒഴിയുന്ന ചെയർമാൻ സ്ഥാനം സി.പി.എം ഏറ്റെടുക്കണം. ബിനു പുളിക്കക്കണ്ടത്തെയാണ് സി.പി.എം ചെയർമാനായി നിശ്ചയിച്ചത്. എന്നാല്‍, ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാട് സ്വീകരിച്ചു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നും അവർ സിപിഎമ്മിനെ അറിയിച്ചു.

സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ വിജയിച്ച ഏക വ്യക്തി കൂടിയായ ബിനുവിനെ തഴയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. പിന്നീട് സി.പി.എം. സ്വതന്ത്ര ജോസിൻ ബിനോ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്കെതിരെ ആരോപണങ്ങളുമായി ബിനു രംഗത്തുവന്നിരുന്നു. സി.പി.എം. നേതൃത്വം ഇടപെട്ടാണ് വിഷയം ഒതുക്കിയത്. പിന്നീടാണ് കഴിഞ്ഞ ജനുവരിയില്‍ നടന്ന കൗണ്‍സില്‍ യോഗത്തിനിടെ തന്റെ എയർപോഡ് ബിനു മോഷ്ടിച്ചതാണെന്ന ആരോപണം ജോസ് ചീരാംകുഴി ഉന്നയിക്കുന്നത്.

എന്നാല്‍, രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താൻ ജോസ് ചീരാംകുഴി നടത്തുന്ന ജല്പനങ്ങള്‍ മറുപടി അർഹിക്കുന്നില്ലെന്നാണ് ബിനു പുളിക്കക്കണ്ടത്തിൻ്റെ പ്രതികരണം. യുദ്ധങ്ങളില്‍ മുന്നില്‍ നിർത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആളുടെ ആരോപണത്തിന് മറുപടി നല്‍കുന്നില്ലെന്ന് ബിനു പറഞ്ഞു.