മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം; മുഖ്യപ്രതിയുടെ വീട് ജനം തീവച്ച് നശിപ്പിച്ചു; സംഭവം വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകം
സ്വന്തം ലേഖിക
ഇംഫാല്‍: യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് ആക്രമിച്ച് തീവച്ച് നശിപ്പിച്ച് ജനം.
സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകമാണ് സംഭവം. ഇന്ന് പുലര്‍ച്ചെ ഒരുസംഘം വീട് തീവയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയില്‍ മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസം മുൻപ് മാത്രമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ദേശവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തില്‍ പ്രതികളായ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് അറിയിച്ചത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ചില കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിരേൻ സിംഗുമായി സംസാരിച്ചു. വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. മണിപ്പൂരിലെ സംഘര്‍ഷമേഖലയായ ചുരാചന്ദ്പൂരില്‍ ജനങ്ങള്‍ കറുത്ത വസ്ത്രം ധരിച്ച് വൻ റാലി നടത്തി.