ടെലിഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തല്‍; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
അടൂര്‍: 16കാരി വിദ്യാര്‍ത്ഥിനിയെ ടെലിഗ്രാം വഴി പരിചയപ്പെട്ട് ഫോട്ടോ കൈക്കലാക്കിയതിനുശേഷം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി മൂന്ന് പവനും 70,000 രൂപയും കൈക്കലാക്കിയ കേസിൽ മൂന്ന് യുവാക്കളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം വീട്ടില്‍ പി.എസ്. അലക്സ് (21), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന് ആശുപത്രിക്ക് സമീപം നിര്‍മാല്യം വീട്ടില്‍ അജിത് (21), പന്തളം കുരമ്പാല പുന്തല പടിക്കല്‍ വീട്ടില്‍ പ്രണവ് കുമാര്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുമായി ടെലിഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അലക്സ് അവള്‍ക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റിക്കൊടുക്കാം എന്നുപറഞ്ഞ് ഫോട്ടോ വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോ ആക്കി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു.
പണമില്ലാത്തതിനാല്‍ പെണ്‍കുട്ടി ആദ്യം തന്റെ സ്വര്‍ണക്കൊലുസ്സ് ഊരി നല്‍കുകയും പിന്നീട് സ്വര്‍ണം മറ്റൊരാളെകൊണ്ട് പണയം വെപ്പിച്ചും മറ്റും പണം നല്‍കുകയുമായിരുന്നു.
അജിത്തും പ്രണവ് കുമാറും പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണവും പണവും കൈപ്പറ്റുകയും വീട്ടില്‍ അറിയാതിരിക്കാന്‍ ഗോള്‍ഡ് കവറിങ് കൊലുസ്സ് വാങ്ങി നല്‍കുകയും ചെയ്തു.
എറണാകുളത്തെ വീട്ടില്‍നിന്ന് അജിത്തിനെയും മറ്റു രണ്ടുപേരെ പന്തളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
അടൂര്‍ ഡിവൈ.എസ്.പി ആര്. ബിനുവിന്റെ നിര്‍ദേശപ്രകാരം ഏനാത്ത് സി.ഐ പി.എസ്. സുജിത്, എസ്.ഐ ടി. സുരേഷ്, എസ്.സി.പി.ഒ കിരണ്‍, സി.പി.ഒ മനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.