സ്വന്തം ലേഖിക
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിടേണ്ടി വന്ന എട്ട് വയസുകാരിയോടും അച്ഛനോടും ക്ഷമ ചോദിച്ച് ഡി ജി പി അനില്‍ കാന്ത്.
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളും ഡിജിപിയോട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്ന ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്ക് ഉടന്‍ അയക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ നീതി കിട്ടിയെന്ന് ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
ഇനിയെങ്കിലും സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇനിയെങ്കിലും മകളെ കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രന്‍ മാധ്യമങ്ങളോട് നന്ദിയും അറിയിച്ചു.
പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രന്‍ കിട്ടുന്ന പണം എങ്ങിനെ ചെലവിടുമെന്ന് പറയുന്നത്.
നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാപൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐജി ഹര്‍ഷിത അട്ടല്ലൂരി ഉള്‍പ്പടെ അന്വേഷിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥക്കൊപ്പമായിരുന്നു സര്‍ക്കാര്‍. അപ്പോഴും ഉറച്ച നിലപാടുമായി ജയചന്ദ്രന്‍ മുന്നോട്ട് പോയതോടെയാണ് നീതി കിട്ടിയത്.