ഒഴുക്കി കളഞ്ഞത് ബീച്ചിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോയ മദ്യം; വെള്ളാറിലെ ഔട്ട്ലെറ്റില് നിന്നും ബില്‍ വാങ്ങിയത് മദ്യം ഒഴിച്ചു കളഞ്ഞ ശേഷം; പൊലീസ് തടഞ്ഞത് നാലു വര്‍ഷമായി കോവളത്തുള്ള ‘സ്വദേശി’യുടെ വാഹനത്തില്‍ മദ്യം ഉണ്ടെന്ന തിരിച്ചറിവില്‍; കോവളത്തെ ഗ്രേഡ് എസ്ഐ ഷാജി നിരപരാധിയോ? കോവളത്തെ ബീച്ച് കേന്ദ്രീകരിച്ചും അന്വേഷണം
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവളത്ത് വിദേശി പൊലീസ് പരിശോധനയിൽ മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്ഐ ടി സി ഷാജിയെ കുറ്റവിമുക്തനാക്കാനാണ് സാധ്യത.
ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലേക്ക് കൊണ്ടു പോയ മദ്യമായതു കൊണ്ടാണ് വിദേശി മദ്യം ഒഴുക്കി കളഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് കൊല്ലമായി കോവളത്ത് സ്ഥിരതാമസമായ ആളെ വിദേശിയായി കാണുന്നത് ശരിയല്ലെന്നും പൊലീസ് വിശദീകരിക്കുന്നു. കോവളത്തെ മദ്യമാഫിയയ്ക്കെതിരെ അന്വേഷണം നീളാനും സാധ്യതയുണ്ട്. ബീച്ചിലെ ഈ റിസോര്‍ട്ടിലേക്ക് അന്വേഷണം നീളും.
ഒരു സ്കൂട്ടറിലായിരുന്നു മദ്യകുപ്പിയുമായുള്ള യാത്ര. ഈ സ്കൂട്ടര്‍ കോവളത്തെ റിസോര്‍ട്ട് ഉടമയുടേതാണ്. ഇയാള്‍ക്ക് വേണ്ടി മദ്യം വാങ്ങി കൊണ്ടു പോവുകയായിരുന്നു വിദേശിയായ സ്റ്റിഗ് സ്റ്റീവന്‍ ആസ്ബെര്‍ഗ്.
ഇത് പൊലീസിന് നന്നായി അറിയാം. അതുകൊണ്ടാണ് തടഞ്ഞ് വാഹന പരിശോധന നടത്തിയത്. മദ്യം കണ്ടെത്തുകയും ചെയ്തു. മൂന്ന് കുപ്പിയുണ്ടായിരുന്നു. ഇങ്ങനെ മദ്യ കുപ്പികള്‍ വാങ്ങിയത് കോവളം ബീച്ചിലെ റിസോര്‍ട്ടിന് വേണ്ടിയാണെന്ന് പൊലീസ് ആരോപിക്കുന്നു.
സംഭവം ഇങ്ങനെ;
വെള്ളാറിലെ ബെവ്കൊ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി സ്കൂട്ടറില്‍ പോകുകയായിരുന്ന സ്റ്റിഗ് സ്റ്റീവന്‍ ആസ്ബെര്‍ഗിനെ ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് അറിയിച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് മദ്യം ഉപേക്ഷിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതോടെ സ്വീഡിഷ് പൗരന് മദ്യം വഴിയില്‍ ഒഴുക്കിക്കളഞ്ഞു. ഈ സംഭവങ്ങള്‍ അതുവഴിയെത്തിയ മാധ്യമപ്രവര്ത്തകന് പകര്‍ത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.
രണ്ട് കുപ്പി മദ്യം സ്വീഡിഷ് പൗരന് ഒഴുക്കിക്കളഞ്ഞു. മൂന്നാമത് കുപ്പി മദ്യം കളയേണ്ടെന്നും ബില്‍ എത്തിച്ചാല്‍ മതിയെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് ബില്‍ പിന്നീട് ബെവ്കോയിലെത്തി വാങ്ങിയ സ്വീഡിഷ് പൗരന് ഇത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഈ ബില്‍ എങ്ങനെ കിട്ടിയെന്ന സംശയവും പൊലീസിനുണ്ട്. സാധാരണ വാങ്ങിയ സാധനത്തിന് അപ്പോള്‍ തന്നെ ബില്‍ നല്‍കും. ഇവിടെ രണ്ടാമത് ബില്‍ കിട്ടി. ഇതെങ്ങനെ എന്ന് പരിശോധിക്കാനും നീക്കമുണ്ട്.
സംഭവം വിവാദമായതോടെ പൊലീസ് സര്‍ക്കാരിനെ അള്ളുവയ്ക്കരുതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതോടെയാണ് ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ള 35 വര്‍ഷത്തെ സര്‍വീസുള്ള ഗ്രേഡ് എസ്ഐ ടി.സി ഷാജിക്കെതിരെ ഇതുവരെ ഒരു അച്ചടക്ക നടപടി പോലും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
അതേസമയം പുതുവല്സരത്തില് ആ റിസോര്‍ട്ടിലുള്ളവര്‍ക്ക് മദ്യം എത്തിച്ചു നല്‍കാനായിരുന്നു വിദേശിയുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് സ്റ്റീവന്റെ വാഹനം പരിശോധിച്ചത്.
കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ ടി.സി ഷാജി പറയുന്നത്. മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് അസോസിയേഷന് മുഖേന മുഖ്യമന്ത്രിക്കും ഡിജിപി അനില്‍കാന്തിനും നല്കിയ പരാതിയില്‍ ഗ്രേഡ് എസ്ഐ പറയുന്നു.
ഇതില്‍ വസ്തുതകളുണ്ടെന്ന നിലപാടിലാണ് സ്ഥലത്തെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും.
കോവളം-തിരുവല്ല സ്റ്റേഷനുകളിലായാണ് കോവളമെന്ന വിദേശ സഞ്ചാര മേഖലയുള്ളത്. ഇതില്‍ തിരുവല്ല സ്റ്റേഷന് പരിധിയിലാണ് സ്റ്റീവന്റെ വീട്. ഒരു കോടിയില്‍ അധികം രൂപ നല്‍കിയാണ് വാങ്ങിയത്.
എന്നാല്‍ ഈ പണം ഏതോ ഒരു ഇടനിലക്കാരന് കൊടുത്തു. ഈ സാഹചര്യത്തിലാണ് ആ വസ്തു തര്‍ക്കത്തിലായത്. ഈ സാഹചര്യത്തില്‍ പൊലീസിനെ വെട്ടിലാക്കുന്ന മൊഴി സ്റ്റീവന്‍ നല്‍കില്ലെന്നാണ് വിശദീകരണം. അതുകൊണ്ട് തന്നെ കോവളത്ത് ശക്തമായ നടപടികളും ഉണ്ടാകില്ല. ഇതിനുള്ള തെളിവും പൊലീസിന് കിട്ടുന്നില്ല.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി കോവളത്ത് താമസിക്കുന്നയാളാണ് സ്വീഡിഷ് പൗരന്. അതിനാല്‍ തന്നെ വിദേശ സഞ്ചാരിയല്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ നിയന്ത്രണങ്ങളുള്ളതിനാല്‍ ബീച്ചിലേക്ക് മദ്യവുമായി പോകാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. മദ്യം ഒഴുക്കിക്കളയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്ഐ ടി.സി ഷാജി പരാതിയില്‍ പറയുന്നു.