കര്ട്ടന് വില്‍ക്കാനെന്ന വ്യാജേനയെത്തി തിരുവല്ല സ്വദേശിയുടെ വീട്ടില്‍നിന്ന് 35 പവന് കവര്‍ന്നു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
തിരുവല്ല: കര്ട്ടന് വില്‍ക്കാനെന്ന വ്യാജേനയെത്തിയ സംഘം തിരുവല്ല കറ്റോട് സ്വദേശിയുടെ വീട്ടില്‍നിന്ന് 35 പവന് കവര്‍ന്നു.
കറ്റോട് വല്യവീട്ടില്പടി സാബു എബ്രഹാമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
ഈ സമയം സാബുവിന്റെ മരുമകള്‍ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമകള്‍ മുത്ത് വീടിന്റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു.
സാബുവിന്റെ അയല്‍വാസിയുടെ വീട്ടില്‍ കര്ട്ടന് വില്പനക്ക് എത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
അയല്‍വാസിയുടെ വീടിന്റെ മതില് വഴി സാബുവിന്റെ വീടിന്റെ സണ്‍ഷേഡിലൂടെ മോഷ്ടാക്കള്‍ വീട്ടില്‍ കടന്നതായാണ് സംശയിക്കുന്നത്. സാബുവിന്റെ വീടിന്റെ സണ്‍ഷേഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസി കുഞ്ഞുമോളുടെ മകന് ജസ്റ്റിന്റെ ശ്രദ്ധയില്‍പെട്ടു.
ഉടന്‍ ജസ്റ്റിന് കുഞ്ഞുമോളെ വിവരം അറിയിക്കുകയും കുഞ്ഞുമോള്‍ സാബുവിന്റെ വീട്ടിലെത്തി സണ്‍ഷേഡില്‍ അജ്ഞാതനെ കണ്ട കാര്യം പറയുകയും ചെയ്തു. തുടര്‍ന്ന് മുത്തും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഇതിനിടെ സണ്‍ഷേഡില്‍ നിന്നയാള്‍ കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ തിരുവല്ല പാെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പാെലീസ് പറഞ്ഞു.