റോഡ് മുഴുവൻ കയ്യേറ്റം: വകുപ്പ് സെക്രട്ടറി കത്തയച്ചിട്ടും പൊതുമരാമത്തിനു കുലുക്കമില്ല; എം.സി റോഡടക്കം ജില്ലയിലെ എല്ലാ റോഡുകളും കൈയ്യേറി വഴിയോര കച്ചവടം ; കുലുക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാൻ യാതൊരു നടപടികളുമില്ല

റോഡ് മുഴുവൻ കയ്യേറ്റം: വകുപ്പ് സെക്രട്ടറി കത്തയച്ചിട്ടും പൊതുമരാമത്തിനു കുലുക്കമില്ല; എം.സി റോഡടക്കം ജില്ലയിലെ എല്ലാ റോഡുകളും കൈയ്യേറി വഴിയോര കച്ചവടം ; കുലുക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാൻ യാതൊരു നടപടികളുമില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.സി റോഡ് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കത്തിന് ഗൗനിക്കാതെ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. കഴിഞ്ഞ 14 ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അയച്ച കത്തിനോടാണ് 17 ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാതെ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ഇരിക്കുന്നത്.

കണ്ണിൽക്കണ്ട കച്ചവടക്കാർ റോഡുകൾ മുഴുവൻ കയ്യേറി, ഉപ്പു മുതൽ കർപ്പൂരം വരെ വിൽക്കുമ്പോൾ റോഡുകൾ അപകട കേന്ദ്രങ്ങളായി മാറുകയാണ്. എന്നാൽ, ഇത്തരത്തിൽ ദുരന്തങ്ങളെ കൺമുന്നിൽ കണ്ടിട്ടു പോലും ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ തെല്ലും പാലിക്കുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 14 നാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പിലെ ജില്ലാ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കു കത്തയച്ചിരിക്കുന്നത്. ഹൈവേ പ്രോട്ടക്ഷൻ ആക്ട് അനുസരിച്ചു നടപടിയെടുക്കുന്നതിനുള്ള നിർദേശങ്ങളാണ് കത്തിലുള്ളത്. റോഡുകൾ കയ്യേറുന്നതു മൂലം വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുകയും, വികസന പ്രവർത്തനങ്ങൾ തടസപ്പെടുകയും ചെയ്യുന്നതായി കത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ അധീനതയിലുള്ള റോഡുകളിൽ പരിശോധന നടത്തി നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങളും നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കണമെന്നാണ് കത്തിലെ നിർദേശം.

കച്ചവടസ്ഥാപനങ്ങൾ, റോഡുകളും ഫുട്പാത്തുകളും കയ്യേറി കച്ചവടം ചെയ്യുന്നത് ഒഴിപ്പിക്കുന്നതിനും, അനധികൃത വ്യാപാരത്തിനും എതിരെയും നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനായി ആവശ്യമെങ്കിൽ റവന്യു, പൊലീസ് എന്നിവ അടക്കമുള്ള സംവിധാനങ്ങളുടെ സഹായവും തേടാമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്. കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചില്ലെങ്കിൽ ഭാവായിൽ പൊതുമരാമത്ത് വകുപ്പ് നിർഭയമായി പ്രവർത്തിക്കുന്നതിനു ഇതുമൂലം തടസമുണ്ടാകുമെന്നും വ്യക്തമാകുന്നു.

കത്തു സംബന്ധിച്ചുള്ള നിർണ്ണായകമായ നടപടികൾ സ്വീകരിച്ച ശേഷം ഡിവിഷൻ തലത്തിൽ പരിശോധന നടത്തി എല്ലാ മാസവും അഞ്ചാം തീയതിയ്ക്കു മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കത്തിലുണ്ട്. റിപ്പോർട്ടെല്ലാം മുറയ്ക്കു സമർപ്പിക്കുന്നുണ്ടെങ്കിലും പക്ഷേ, നടപടികൾ എങ്ങും എത്തുന്നില്ലെന്നതാണ് വാസ്തവം.