കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് സ്‌കൂട്ടറിലിടിച്ചു: വൺവേ തെറ്റിച്ചെത്തിയ സ്‌കൂട്ടർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി; യാത്രക്കാരിൽ ഒരാൾ മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം നടത്തിയത് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് സ്‌കൂട്ടറിലിടിച്ചു: വൺവേ തെറ്റിച്ചെത്തിയ സ്‌കൂട്ടർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി; യാത്രക്കാരിൽ ഒരാൾ മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം നടത്തിയത് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ കോഴിച്ചന്തയ്ക്കു സമീപം ഭീമാ ജുവലറിയ്ക്കു മുന്നിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂട്ടർ ഇടിച്ചു ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്ക്. മരിച്ചത് ബംഗാൾ സ്വദേശിയാണ് എന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആർ.ടി.സി ബസിനടിയിൽ കുടുങ്ങിക്കിടന്ന സ്‌കൂട്ടറും, യാത്രക്കാരിൽ ഒരാളെയും അഗ്നിരക്ഷാ സേനയും ഇവിടെ ഓടിക്കൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് രക്ഷിച്ചത്.

അപകടത്തിൽ പരിക്കേറ്റ കൊല്ലാട് സ്വദേശി എബനേസർ ജോസഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൽഡിംങ് ജോലികൾ കരാറെടുത്തു ചെയ്യുന്ന ആളാണ് എബസേനർ ജോസഫ് എന്നു പൊലീസ് പറഞ്ഞു. ഇയാളുടെ സഹായിയായ ബംഗാൾ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. മരിച്ചയാളുടെ മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയ്ക്കു സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസ് പുളിമൂട് ജംഗ്ഷനിൽ നിന്നും ടി.ബി റോഡിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഈ സമയത്താണ് എബനേസർ ജോസഫും, ബംഗാൾ സ്വദേശിയും സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും തിരുനക്കര ഭാഗത്തേയ്ക്ക് എത്തിയത്. ബസ് ടിബി റോഡിലേയ്ക്കു കയറി വരുന്നത് അറിയാതെ എത്തിയ ആക്ടീവ ബസിനടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ അടിയിലേയ്ക്കു സ്‌കൂട്ടർ ഇടിച്ചു കയറി. ശബ്ദം കേട്ടാണ് ഇതുവഴി ആ സമയത്തു കടന്നു പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാഹുൽ മറിയപ്പള്ളിയും, പനച്ചിക്കാട് സ്വദേശിയായ ജിജിമൂലംകുളവും രക്ഷാപ്രവർത്തനത്തിന് എത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിപ്പോകുകയായിരുന്നു ഇരുവരും. ഇതനിടെയാണ് ഇവർ അപകടം കണ്ട് ഇടപെട്ടതും, അപകടത്തിൽ പരിക്കേറ്റു കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചതും.

ബസിനടിയിൽ കുടുങ്ങിക്കിടന്ന യാത്രക്കാരിൽ ഒരാളെ വലിച്ചു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത് രാഹുൽ മറിയപ്പള്ളിയായിരുന്നു. തുടർന്നു, ഓടിക്കൂടിയ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ബംഗാൾ സ്വദേശി മരിച്ചിരുന്നു. ശനിയാഴ്ച പകൽ കോട്ടയം നഗരത്തിലെ ഒരു കടയിൽ വെൽഡിംങ് ജോലികൾക്കായാണ് ഇരുവരും പോന്നിരുന്നത്. ഇവിടെ ജോലി പൂർത്തിയാക്കിയ ശേഷം മറ്റൊരു സ്ഥലത്തേയ്ക്കു പോകുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

മരിച്ച ബംഗാൾ സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. റോഡിൽ തളംകെട്ടി നിന്ന രക്തം അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് നീക്കം ചെയ്തത്.