ഇന്ന് ലോക ജലദിനം: ഈരാറ്റുപേട്ടയിലുമുണ്ട് നാടിന്റെ അക്ഷയപാത്രമായി ഒരു കിണർ; അവിടെ ജാതിയും മതവും സൗഹൃദവും ഒന്നിക്കുന്നു
സ്വന്തം ലേഖിക
കോട്ടയം: ഇന്ന് ലോകജല ദിനം. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ദിനം.
മണ്ണിനോടും ജലസ്രോതസുകളോടുമുള്ള മനുഷ്യൻ്റെ ക്രൂരത ശുദ്ധജലത്തെ കിട്ടാക്കനിയാക്കി മാറ്റുന്ന കാലം. എന്നാൽ ഈ കാലത്തിനും പറയാനുണ്ട് വ്യത്യസ്തമായൊരു കിണറിൻ്റെ കഥ. പണം കൊടുത്തു വെള്ളം വാങ്ങുന്ന ഇക്കാലത്തും അനുവാദം പോലും ചോദിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന ഒരു കിണറ്റിന്‍കര.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോഴും നൂറില്‍പ്പരം കുടുംബങ്ങളുടെ അക്ഷയപാത്രമായി മാറിയിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ ഒരു കിണര്‍. ജാതിയും മതവുമെല്ലാം ഈ കിണറ്റിന്കരിയില് ഒന്നാകുന്നു.
നടയ്ക്കല്‍ മുല്ലൂപ്പാറ പരേതനായ അലി സാഹിബിന്റെ പുരയിടത്തിലെ കിണറ്റിലാണ് അത്ഭുതമെന്ന പോലെ ശുദ്ധജലം ചുരത്തുന്നത്. ഈ കിണറ്റില്‍ 94 മോട്ടോറുകളാണുള്ളത്. മുല്ലൂപ്പാറയിലും ചുറ്റുവട്ടത്തും ഒരു വീടുവച്ചാല്‍ അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് (ഹോസ്) കണക്ഷനും നിര്‍ബന്ധമാണ്.
അതു പല പുരയിടങ്ങള്‍ താണ്ടിയായാലും മീറ്ററുകള്‍ വലിച്ചാണെങ്കിലും എത്തും. ആര്‍ക്കും എതിര്‍പ്പില്ല, ആരുടെയും അനുവാദവും വേണ്ട. വെള്ളത്തിന്റെ പേരിലോ, മോട്ടോര്‍ സ്ഥാപിക്കുന്നതിന്റെ പേരിലോ ഇവിടെ പ്രശ്നങ്ങളോ വഴക്കുകളോ ഒന്നുമില്ല.
ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാല്‍ ഒരാളും സ്വന്തം പുരയിടത്തില്‍ ഇതുവരെയും കിണര്‍ കുഴിച്ചിട്ടില്ല. ഈരാറ്റുപേട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ പലചരക്ക് വ്യാപാരിയായിരുന്നു മാങ്കുഴയ്ക്കല്‍ അലിസാഹിബ്.
വര്‍ഷങ്ങള്‍ക്ക് മുൻപ് കുടുംബ വസ്തു വീതം വച്ചപ്പോള്‍ സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണറും വഴിയും ഉള്‍പ്പെടെ രണ്ട് സെന്റോളം ഭൂമി നാട്ടുകാര്‍ക്ക് ദാനം ചെയ്യുകയായിരുന്നു.
അലിസാഹിബ് മരിക്കുകയും മറ്റു മക്കളെല്ലാം ചുറ്റുമുള്ള സ്ഥലം വിറ്റുപോകുകയും ചെയ്തു. ഇളയമകന് യൂസഫ് മൗലവി നാട്ടുകാരില്‍ ഒരാളായി ഈ കിണറില്‍ നിന്നുമാണു വെള്ളമെടുക്കുന്നത്.
ആദ്യം ആളുകള്‍ വെള്ളം കോരിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് മോട്ടോറുകള്‍ സ്ഥാനം പിടിച്ചത്. ആദ്യകാലത്ത് പത്ത് മോട്ടറുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 94 മോട്ടോറുകളുണ്ട്.
ഓരോ മോട്ടോറില്‍ നിന്നും ഒരോ വീട്ടിലേക്കും കണക്ഷന്. ഒരു മോട്ടോറുപയോഗിച്ച് ജലമെടുക്കുന്ന പല കുടുംബങ്ങളുമുണ്ട്. 24 മണിക്കൂറും മോട്ടോറുകള്‍ മാറിമാറി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ കിണറിനു സമീപവും ഏതുസമയവും മോട്ടോറിന്റെ ഇരമ്പലാണ്.
ഓരോ മോട്ടോറിനും ബെഡ് സ്വിച്ച് കിണര്‍ കരയിലുണ്ട്. മോട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ വീട്ടിലെ ആരെങ്കിലും കിണറ്റിൻ കരയിലുണ്ടാകും.
പകല്‍ സമയത്ത് സ്ത്രീകളും രാത്രിയില്‍ പുരുഷന്മാരുമാണു എത്തുന്നത്.
വെള്ളം ടാങ്കിലെത്തുന്നതു വരെ ഇവര്‍ കിണറ്റിന്കരയില് ഇരിപ്പിടത്തിലുണ്ടാകും. കിണറ്റില്‍ വെള്ളം വരുന്നതനുസരിച്ച് ഇവര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം നിറയ്ക്കും. അര്‍ധരാത്രി കഴിഞ്ഞാലും കിണറ്റിന്കരയിലെ ആളൊഴിയില്ല.
എട്ട് മീറ്ററോളമുണ്ട് കിണറിന്റെ ആഴം. എത്ര കൊടിയ വേനലിലും വെള്ളം വറ്റില്ലെന്നു മാത്രമല്ല പെരുമഴയത്ത് നിറഞ്ഞു കവിയുകയുമില്ല. വെള്ളം കുറഞ്ഞ് അടിത്തട്ടിലെത്തിയാലും 10 മിനിറ്റ് കാത്തിരുന്നാല്‍ ഒരു ടാങ്കിലേക്കുള്ള വെള്ളം ഊറിവരും.