രണ്ടാഴ്ചയായി വെള്ളമില്ല,വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ പനച്ചിക്കാട് പഞ്ചായത് അംഗങ്ങളുടെ പ്രതിഷേധം

രണ്ടാഴ്ചയായി വെള്ളമില്ല,വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ പനച്ചിക്കാട് പഞ്ചായത് അംഗങ്ങളുടെ പ്രതിഷേധം

സ്വന്തംലേഖകൻ

കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ ദിവസങ്ങളോളം വെള്ളം ലഭ്യമല്ലാതായതോടെ പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. വെള്ളം കിട്ടാത്തതിനെ തുടർന്നു നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തിയത്.
കൊല്ലാട് , വെള്ളുത്തുരുത്തി ഹെഡ് ടാങ്ക് വഴിയാണ് പഞ്ചായത്തിലെ 23 വാർഡുകളിലേക്കും വെള്ളം എത്തിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോൾ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുന്ന രീതിയിലാരുന്നു വിതരണം. എന്നാൽ, കഴിഞ്ഞ 14 ദിവസമായി പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ല. ടാങ്കിൽ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്ന ന്യായം. ഏതാണ്ട് 36 മണിക്കൂറിലേറെ നേരമാണ് ഈ ടാങ്കുകൾ നിറയാൻ ഇപ്പോൾ വേണ്ടി വരുന്നത്. ഇതാണ് വെള്ളം വിതരണം വൈകുന്നതിൻ്റെ കാരണമായി വാട്ടർ അതോറിറ്റി മുന്നോട്ട് വയ്ക്കുന്ന ന്യായം. പാറമ്പുഴ വെള്ളൂപ്പറമ്പിൽ നിന്നും, കൊല്ലാട്, വെള്ളുത്തുരുത്തി എന്നിവിടങ്ങളിലേയ്‌ക്ക് വെള്ളം എത്തിക്കുന്ന ലൈനിൽ എവിടെയെങ്കിലും പൊട്ടലുണ്ടാകാമെന്നും ഇത് വാട്ടർ അതോറിറ്റി പരിശോധിക്കണമെന്നും പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെടുന്നു.
വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പനച്ചിക്കാട് പഞ്ചായത്ത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിബി ജോൺ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ തുളസീധരൻ, പഞ്ചായത്തംഗങ്ങളായ എബിസൺ കെ.എബ്രഹാം, ആനി മാമ്മൻ, തങ്കമ്മ മർക്കോസ്, ഉദയകുമാർ, ടി.ടി ബിജു, സുപ്രിയ സന്തോഷ് ജോമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.