
കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിലെ ലവൽ ക്രോസുകൾക്ക് സമീപമുള്ള പാതകളുടെ ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
പദ്ധതിക്കായി 60 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും യുദ്ധത്തെത്തുടർന്ന് ടാറിന്റെ വില വർധിച്ചതിനാൽ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് റെയിൽവേ അധികൃതരുമായും കരാറുകാരുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ പ്രവൃത്തികൾ പുനരാരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനമായതായി എം.പി. വ്യക്തമാക്കി.
ലവൽ ക്രോസുകളുടെ ഇരുവശങ്ങളിലുമുള്ള പാതകൾ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതിനാൽ മറ്റ് വകുപ്പുകൾക്ക് ഇവ നവീകരിക്കാൻ സാധിച്ചിരുന്നില്ല. ഇതുമൂലം വർഷങ്ങളായി ഈ ഭാഗങ്ങൾ തകർന്നുകിടന്നിരുന്നുവെന്നും വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ ദുരിതമാണ് അനുഭവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി ഫണ്ട് അനുവദിച്ചതെന്നും ഇതുവരെ രണ്ട് ലവൽ ക്രോസുകളിലെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ടെന്നും നാല് സ്ഥലങ്ങളിലെ നിർമാണം അന്തിമഘട്ടത്തിലാണെന്നും ബാക്കിയുള്ളവയും ഉടൻ പൂർത്തിയാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.







