വിജിലൻസ് പരിശോധനകള്‍ക്കിടയിലും മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ കൈക്കൂലി വാങ്ങല്‍ സ്ഥിരം കലാപരിപാടി; അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 55 ഉദ്യോഗസ്ഥരെ; ഇതുവരെ പിടിച്ച കൈക്കൂലിപ്പണം 9 ലക്ഷം; കൈക്കൂലിയുമായി രണ്ട് തവണ പിടികൂടിയത് 23 പേരെ
സ്വന്തം ലേഖകൻ
വാളയാര്‍: വിജിലൻസ് പരിശോധനകള്‍ക്കിടയിലും വാളയാര്‍ ചെക്ക്പോസ്റ്റിലെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ കൈക്കൂലി വാങ്ങല്‍ തുടര്‍ക്കഥയാവുന്നു. അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 55 ഉദ്യോഗസ്ഥരെ. ഇതുവരെ പിടിച്ച കെക്കൂലിപ്പണം 9 ലക്ഷം കടന്നു.
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമിടയിലും വാളയാറിലെ കൈക്കൂലി കുലുക്കമില്ലാതെ തുടരുകയാണ്. നികുതി വെട്ടിച്ച് അതിര്‍ത്തി കടക്കാനായി ചെക്ക് പോസ്റ്റിലൊഴുകുന്നത് ലക്ഷങ്ങള്‍. പണമൊഴുകുന്നത് മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റിലിരിക്കുന്ന ഏമാൻമാരുടെ കീശയിലേക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാടുമായി സംസ്ഥാനം പങ്കിടുന്ന പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നാണ് വാളയാര്‍. കൈക്കൂലിക്കഥകള്‍ കുത്തനെ കൂടുന്നതും ഇവിടെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിജിലൻസ് 36 മിന്നല്‍ പരിശോധനകളാണ് വാളയാറില്‍ നടത്തിയത്. പലവട്ടമായി പിടിച്ചത് 55 പേരെ. ഇതില്‍ 23 പേര്‍ കൈക്കൂലിക്കേസില്‍ പിടിക്കപ്പെടുന്നത് രണ്ടാം തവണ.
പാലക്കാട് ഡി വൈ എസ് പി ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവന്നത്. 2019 ജൂലൈ 29 ന് വാളയാറില്‍ നിന്നും കൈക്കൂലി കേസില്‍ പിടിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അതേ കുറ്റത്തിന് വീണ്ടും വാളയാറില്‍ വെച്ച് വിജിലൻസ് പിടിച്ചു. ഇത്തരക്കാരെ പിടിക്കപ്പെട്ട ശേഷവും അതേസ്ഥലത്ത് നിയമിക്കുന്നത് ഉന്നതതലത്തിലെ കടുത്ത വീഴ്ചയാണ്.