വേണാട് എക്സ്പ്രസിനെ പാളം തെറ്റിക്കാൻ റെയില്‍വേ; എറണാകുളം ജംഗ്ഷൻ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍; കഠിനമായ യാത്രാക്ലേശത്തിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ എറണാകുളം ജംഗ്ഷൻ വരെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ് ആയിരക്കണക്കിന് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന വേണാടിനെ ബദല്‍ മാർഗ്ഗമൊരുക്കാതെ എറണാകുളം ജംഗ്ഷൻ ഒഴിവാക്കിയാല്‍ വലിയ പ്രതിഷേധത്തിന് കാരണമാകും.
കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്ക് കഠിനമായ യാത്രാക്ലേശമാണ് നിലവില്‍ അനുഭവപ്പെടുന്നത്. അതിന്‍റെ കൂടെ വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുകയും കൂടി ചെയ്താല്‍ വലിയ ദുരിതമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുക.
തൃപ്പൂണിത്തുറയില്‍ നിന്ന് 09.20 ന് വേണാട് പുറപ്പെട്ടാല്‍ 09.40 ന് എറണാകുളം ജംഗ്ഷനില്‍ കയറാവുന്നതാണ്. പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം ഔട്ടറില്‍ പിടിച്ചാല്‍ അതും പ്രയോജനപ്പെടുത്തുന്നവരുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും വേണാട് 10 മണിയ്ക്ക് മുൻപ് എറണാകുളം ജംഗ്ഷനില്‍ എത്താറുണ്ട്. എന്നാല്‍ 09.20 ന് തൃപ്പൂണിത്തുറയില്‍ ഇറങ്ങുന്ന ഒരാള്‍ മെട്രോ സ്റ്റേഷനിലെ രണ്ടാം നിലയിലെ പ്ലാറ്റ് ഫോമിലെത്തുമ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് പിന്നിടും. 7 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവീസ് നടത്തുന്നത്. അവിടെ നിന്ന് എറണാകുളം ജംഗ്ഷനിലേയ്ക്ക് 20 മിനിറ്റ് ദൈർഘ്യമുണ്ട്.
സ്റ്റേഷനില്‍ നിന്ന് പുറത്തുകടക്കാനുള്ള സമയവും കൂടി കണക്കിലെടുത്താല്‍ തൃപ്പണിത്തുറയില്‍ നിന്ന് വേണാടില്‍ ഇറങ്ങുന്നയാള്‍ക്ക് മെട്രോ മാർഗ്ഗം സൗത്തിലെ ഓഫീസുകളില്‍ സമയത്ത് എത്തുക അത്ര എളുപ്പമല്ല. ഒപ്പം 30 രൂപ മെട്രോ ടിക്കറ്റ് നിരക്കും യാത്രക്കാരനില്‍ അടിച്ചേല്‍പ്പിക്കപ്പെടും. ഇരുദിശയിലേയ്ക്കും ദിവസേന ഈ അധിക ചെലവ് സാധാരണക്കാരന് താങ്ങാൻ കഴിയില്ല.