play-sharp-fill
രണ്ടു ലക്ഷവും രണ്ടു പാക്കറ്റ് റെസ്‌കും: കൈക്കൂലിയായി കൃഷി ഓഫിസർ ആവശ്യപ്പെട്ടത് കേട്ട് വിജിലൻസും ഞെട്ടി; കൈക്കൂലി നൽകാത്ത നൂറു ഫയലുകൾ ഓഫിസിൽ നിന്നും മുക്കി

രണ്ടു ലക്ഷവും രണ്ടു പാക്കറ്റ് റെസ്‌കും: കൈക്കൂലിയായി കൃഷി ഓഫിസർ ആവശ്യപ്പെട്ടത് കേട്ട് വിജിലൻസും ഞെട്ടി; കൈക്കൂലി നൽകാത്ത നൂറു ഫയലുകൾ ഓഫിസിൽ നിന്നും മുക്കി

സ്വന്തം ലേഖകൻ

ചങ്ങനാശേരി: കൈക്കൂലി നൽകാത്ത ഫയലുകൾ വീട്ടിലേയ്ക്കു മുക്കുകയും കേസുകൾ പരമാവധി വൈകിപ്പിക്കുകയും ചെയ്തിരുന്ന ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം ആലുംമൂട് മണ്ഡലം ജംക്ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരി വീട്ടിലും സ്വയം നിയമിച്ച ജീവനക്കാരിയുടെ വീട്ടിലുമായി വിജിലൻസ് കണ്ടെത്തിയത് നൂറിലേറെ ഫയലുകൾ. അഴിമതി നടക്കാത്തതും, കൈക്കൂലി കിട്ടാത്തതുമായ നൂറിലേറെ ഫയലുകൾ ഇവർ മുക്കിയ ശേഷം കൈക്കൂലിയ്ക്കു വേണ്ടി വാദിച്ചിരുന്നതായാണ് വിജിലൻസ് സംഘം കണ്ടെത്തിയത്.
നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പിമാരായ എൻ.രാജൻ മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.
കൃഷി ഭൂമി കരഭൂമിയാക്കി മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വസന്തകുമാരി പിടിയിലാകുന്നത്. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞു. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.


വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാൻ വരുമ്പോൾ പണത്തിനൊപ്പം 2 പാക്കറ്റ് റസ്‌ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്‌കുമായാണ് എത്തിയത്.
അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നൽകിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോൾ വസന്തകുമാരി കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതു വാർത്തയായിരുന്നു. നേരത്തേയും രേഖകൾ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.