സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേയുള്ള പ്രചാരണം,എല്ലാം അനുകൂലം,പക്ഷേ തൃശ്ശൂരിൽ സുരേഷ് ഗോപി ഭയക്കുന്നത് ഒരേ ഒരു കാര്യം ; പ്രശ്നം നിസാരമല്ല

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേയുള്ള പ്രചാരണം,എല്ലാം അനുകൂലം,പക്ഷേ തൃശ്ശൂരിൽ സുരേഷ് ഗോപി ഭയക്കുന്നത് ഒരേ ഒരു കാര്യം ; പ്രശ്നം നിസാരമല്ല

ഇലക്ഷൻ പ്രഖ്യാപനത്തിന് മാസങ്ങൾ മുൻപേ തന്നെ തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കി കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ക്ഷേത്രങ്ങളും മുസ്ലിം – ക്രിസ്ത്യൻ പള്ളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ ആദ്യം മുതല്‍ക്കേ എല്ലാ  സ്ഥാനാർത്ഥികളും രംഗത്തെത്തിയിരുന്നു. മത സാമുദായിക പിന്തുണയില്ലാതെ തൃശൂരില്‍ ആർക്കും പിടിച്ചുകയറാനാകില്ലെന്ന വിശ്വാസത്തിലാണ് മുന്നണി നേതൃത്വങ്ങൾ ഒക്കെയും. ഇതു കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയിൽ രണ്ടുവട്ടം വന്നതും ടി.എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതും ത്രികോണപ്പോരിന് കടുപ്പം കൂട്ടി, അതോടെ ആരു ജയിക്കും എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാൻ കഴിയാത്ത അവസ്ഥയാണ്.

അതേ സമയം മുന്നണികളെല്ലാം തൃശൂരിൽ ഏതാണ്ട് 35 ശതമാനമുണ്ടെന്ന് കരുതുന്ന ക്രിസ്ത്യൻ വോട്ടുകളില്‍  ഒരു കണ്ണുവയ്ക്കുമ്പോഴും  മറുകണ്ണില്‍ പിന്നോക്ക, ന്യൂനപക്ഷ വോട്ടുകളുമുണ്ട്. അതുകൊണ്ട് തന്നെയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപേ സുരേഷ് ഗോപി, ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ചതും അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതും.

എന്നാൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനില്‍കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും ക്രൈസ്തവ വോട്ടുറപ്പിക്കാൻ ആ മേഖലയില്‍ പ്രചാരണം കൊഴുപ്പിച്ചു. മത മേലദ്ധ്യക്ഷൻമാർ പറഞ്ഞാല്‍ വിശ്വാസികള്‍ വോട്ടു ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നാണ് അരമനകളോട് അടുപ്പമുള്ളവർ പോലും പറയുന്നത്. മണിപ്പൂരിലും മറ്റും അവർ നേരിടുന്ന പ്രശ്‌നങ്ങള്‍ തൃശൂരിൽ പ്രതിഫലിക്കുമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും കരുതുന്നത്. എന്നാല്‍ മോദിയുടെ ഗ്യാരന്റിയിലാണ് എൻ.ഡി.എ.യുടെ ആശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിലെ തൊഴുത്തിൽ കുത്തും അടി ഒഴുക്കും

പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നതതോടെ പ്രതിരോധത്തിലായ  കോണ്‍ഗ്രസ് ആ ക്ഷീണം മറികടക്കാനാണ് കെ. മുരളീധരനെ രംഗത്തിറക്കിയത്. ഇതോടെ കോണ്‍ഗ്രസ് വോട്ടുകള്‍ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാമെന്നും തൊഴുത്തില്‍ക്കുത്ത് കുറയ്ക്കാമെന്നുമായിരുന്നു പാർട്ടിയുടെ വിശ്വാസം. പക്ഷേ, പാവറട്ടിയിലും വടക്കാഞ്ചേരിയിലുമെല്ലാം ഗ്രൂപ്പ് തിരിഞ്ഞ് നിന്നതില്‍ നേതൃത്വത്തിന് ആശങ്കയുണ്ടാക്കി. താഴെ തട്ടിലുള്ള പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങുന്നില്ലെന്ന് സ്വയം വിമർശനവും അവർക്കുണ്ട്. എന്നാല്‍ ലീഡറുടെ മകനെന്ന പരിഗണനയും ന്യൂനപക്ഷ മുന്നാക്ക സമുദായ വോട്ട് കൂടുതല്‍ നേടുമെന്ന പ്രതീക്ഷയുമാണ് തൃശ്ശൂരിൽ യു.ഡി.എഫിനെ മുന്നോട്ട് നയിക്കുന്നത്.

വി.എസ്. സുനില്‍കുമാറിന്റെ  കൃഷിമന്ത്രിയായിരിക്കെയുള്ള മികച്ച പ്രവർത്തനവും പ്രവർത്തകരോടുള്ള ഇടപെടലും പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും മൂന്ന് തവണ എം.എല്‍.എ ആയതിന്റെ പ്രതിച്ഛായയുമെല്ലാം അദ്ദേഹത്തെ തുണയ്ക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ ഇ.ഡി അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്കയും  ഇടതിനുണ്ട്. സി.പി.ഐയ്ക്കുള്ളില്‍ മുൻപ് ഉണ്ടായിരുന്ന അസ്വാരസ്യങ്ങളിലും നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്.

പൂരവും തെഞ്ഞെടുപ്പും പിന്നെ മോദിയുടെ ഗ്യാരൻ്റിയും

ആര് തന്നില്ലെങ്കിലും ഞാൻ ഇത്തവണ തൃശ്ശൂരും കൊണ്ടേ പോവു എന്ന ആത്മ വിശ്വാസത്തിലാണ് സുരേഷ് ഗോപി ഇത്തവണ തൃശൂരിൽ നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത് അതിന് ആക്കം കൂട്ടുന്നതായിരുന്നു സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാകുമെന്ന വാഗ്ദാനവും മോദിയുടെ ഗ്യാരന്റിയും. ഇത് കൂടാതെ അഭിനേതാവ് ജീവകാരുണ്യ പ്രവർത്തകൻ എന്നീ പ്രതിഛായയും, കേന്ദ്രസർക്കാർ പദ്ധതികളും, പൂരപ്രേമികളുടെ പിന്തുണയും, പത്മജയുടെ ബി.ജെ.പി പ്രവേശവുമെല്ലാം സുരേഷ് ഗോപിയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൻ ഡി എ. പക്ഷേ, താഴെത്തട്ടില്‍ പ്രവർത്തകർ സജീവമാകുന്നില്ലെന്ന പരാതി അദ്ദേഹം നേരിട്ടു തന്നെ വ്യക്തമാക്കിയിരുന്നു. വീടുവീടാന്തരമുള്ള പ്രവർത്തനത്തില്‍ ബി.ജെ.പി പ്രവർത്തകർ ഇറങ്ങിയില്ലെങ്കില്‍ ഫലം അനുകൂലമാകില്ല ടി.എൻ. പ്രതാപന് പകരം കെ. മുരളീധരൻ രംഗത്തിറങ്ങിയതിലും ആശങ്ക ശേഷിക്കുന്നുണ്ട്.

തൃശൂരിനെ സംബന്ധിച്ച് പൂരം എല്ലാ മുന്നണികൾക്കും ഒരു നിർണായക ഘടകമാണ്. ഏപ്രില്‍ 19നാണ് തൃശൂർ പൂരം. ഒരാഴ്ച കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെയും പൂര പ്രേമികളുടെയും പിന്തുണയും മുന്നണികൾക്ക് ഇലക്ഷന് നിർണ്ണായകമാകും. പെരുന്നാളിനും പൂരങ്ങള്‍ക്കുമെല്ലാം എഴുന്നെള്ളത്തിനും വെടിക്കെട്ടിനുമുള്ള അനുമതി ലഭ്യമാകാതെ വരുമ്പോൾ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫും എൻ.ഡി.എയും തിരിയാറുണ്ട്. കേന്ദ്രസർക്കാരിന്റെ വകുപ്പുകളാണ് തടസം നില്‍ക്കുന്നതെങ്കില്‍ എല്‍.ഡി.എഫും യു.ഡി.എഫും അത് ഏറ്റെടുക്കും,അതിനാൽ സ്ഥാനാർത്ഥികളും മുന്നണിനേതൃത്വവും പൂരത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.