മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറന്നു, ആ പൊന്നോമനയെ വാരിപുണരാൻ ശരത്തില്ല; ശരത്തിന് അപകടം സംഭവിക്കുന്നത് കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്; ഭർത്താവിന്റെ വിയോഗവാർത്ത അറിയാതെ നമിത
തൃശൂർ: മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറന്നു, എന്നാൽ ആ പൊന്നോമനയെ വാരിപുണരാൻ ശരത്ത് ഉണ്ടാവില്ല. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ഇന്നലെ പുലർച്ചെയാണ് ബൈക്കപകടത്തിൽ മരിച്ചത്.
തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പം.പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു.
രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലിൽ ഇടിച്ചു വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയോടെ നമിത കുഞ്ഞിന് ജന്മം നൽകി. ശരത്തിന്റെ സംസ്കാരത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി കാണിക്കേണ്ടതെങ്ങനെ എന്ന വിങ്ങലിലാണ് ബന്ധുക്കൾ.