കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർക്കാറ്റേൽക്കാൻ ഫാനും ; നീലക്കാളയ്ക്ക് ഫാനും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും ; രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും കൂട്ടിൽ എ.സി ; കരടിയ്ക്ക് കഴിക്കാൻ ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും : വേനൽചൂടിനെ ചെറുക്കാൻ തിരുവനന്തപുരത്തെ മൃഗശാലയിലെ സജ്ജീകരണങ്ങൾ ഇങ്ങനെ

കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർക്കാറ്റേൽക്കാൻ ഫാനും ; നീലക്കാളയ്ക്ക് ഫാനും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും ; രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും കൂട്ടിൽ എ.സി ; കരടിയ്ക്ക് കഴിക്കാൻ ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും : വേനൽചൂടിനെ ചെറുക്കാൻ തിരുവനന്തപുരത്തെ മൃഗശാലയിലെ സജ്ജീകരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുകയാണ്. കനത്ത ചൂടിൽ മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദികൾക്കും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.

ചൂടിനെ ചെറുക്കാൻ മൃഗശാലകളിലെ പക്ഷിമൃഗാദികൾക്ക് കുളിക്കാനുള്ള സജ്ജീകരണങ്ങളും കുളിർമ്മയേകാൻ ഫാനും എസിയുമൊക്കെ ക്രമീകരിച്ച് നൽകിയിട്ടുണ്ട് അധികൃതർ. ഇവയോടൊപ്പം മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി തണുത്ത ഭക്ഷണങ്ങൾ ഏറെ നൽകാനും അധികൃതർ മുൻതൂക്കം നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർകാറ്റേൽക്കാൻ കൂട്ടിൽ ഫാനും ഇട്ടു നൽകി.കടുവയുടെ കൂട്ടിലെ കുളത്തിൽ 24 മണിക്കൂറും വെള്ളവും സജ്ജമാക്കി. എന്നാൽ രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കുമാകട്ടെ എസിയുടെ കുളിർമയാണ് നൽകിയിരിക്കുന്നത്.

കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും. പൂർണ്ണ വെജിറ്റേറിയനായ മൃഗങ്ങൾക്ക് തണ്ണിമത്തൻ ജ്യൂസും ഫ്രൂട്ട് സാലഡും നൽകാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് അധികൃതർ.

ചൂടുകാലാവസ്ഥയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതൽ നൽകുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്.

നീലക്കാളയ്ക്ക് ആകട്ടെ ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നൽകി. കുരങ്ങൻ, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകൾ, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളിൽ വെള്ളം നിറച്ച് നൽകി. കരടിക്ക് പഴ വർഗങ്ങൾ തണുപ്പിച്ച് ഐസ് ബ്ലോക്കുകളാക്കിയാണു നൽകുന്നത്.

ചെറിയ പാമ്പുകൾക്ക് കുടിക്കുന്നതിനായി ചട്ടിയിൽ വെള്ളം നൽകി. പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതൽ വേണ്ടതിനാൽ ചെളിക്കുളമാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്.